ഗുവാഹത്തി: ആരും പ്രതീക്ഷിക്കാത്ത സമയത്തുണ്ടായ അപ്രതീക്ഷിത മിന്നൽ പ്രളയത്തിൽ അസമിലെ നാസിറ ഗ്രാമങ്ങൾ പൂർണ്ണമായി തകർന്നടിഞ്ഞതായി കേന്ദ്രമന്ത്രി പബിത്ര മർഗരീറ്റ. ചരിത്രത്തിലാദ്യമായി കനത്ത പ്രളയം അനുഭവിച്ച മേഖലകളിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് അദ്ദേഹം. ദുരന്തത്തിൽ ഇതുവരെ 60-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും എട്ടുപേരെ കാണാതായിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.(Assam floods, Union Minister Pabitra Margherita Reviews Assam Nazira Flash Flood Situation)
മഴയും വെള്ളപ്പൊക്കവും ഏറ്റവും കൂടുതൽ നാശം വിതച്ച പ്രദേശങ്ങളിൽ നിന്നായി മുപ്പതിനായിരത്തിലധികം ആളുകളെയാണ് ഇതിനകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. 12 ലക്ഷത്തിലധികം ആളുകളെയും രണ്ടായിരത്തോളം ഗ്രാമങ്ങളെയും ദുരന്തം ബാധിച്ചിട്ടുണ്ട്. നാഗാലാൻഡിലുണ്ടായ കനത്ത മഴയെത്തുടർന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടായതാണ് പ്രളയസാധ്യത ഒട്ടും പ്രവചിക്കപ്പെട്ടിട്ടില്ലാത്ത ഈ പ്രദേശങ്ങളെ പൂർണ്ണമായും മുക്കിക്കളഞ്ഞത്.
പ്രളയജലം ഇറങ്ങിത്തുടങ്ങിയെങ്കിലും ജനങ്ങളുടെ ദുരിതം ഒടുങ്ങിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. രോഗപ്പകർച്ച തടയുന്നതിനായി ആരോഗ്യവകുപ്പ് 24 മണിക്കൂറും പ്രവർത്തിച്ചുവരികയാണ്. ഇതിനായി 10,000 കിലോഗ്രാം ബ്ലീച്ചിംഗ് പൗഡറും 7,500 ലിറ്റർ ഫിനൈലും ഇതിനകം ദുരന്തബാധിത മേഖലകളിലേക്ക് എത്തിച്ചിട്ടുണ്ട്. ഉൾഗ്രാമങ്ങളിൽ അവശ്യവസ്തുക്കൾ എയർ ഡ്രോപ്പ് വഴിയാണ് വിതരണം ചെയ്തത്. കൃഷിനാശം സംഭവിച്ച കർഷക പുനരധിവാസത്തിനായി കൃഷിവകുപ്പ് പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്നും, ദുരന്തബാധിതരെ പൂർണ്ണമായി പുനരധിവസിപ്പിക്കുന്നതിന് ഹ്രസ്വകാല-ദീർഘകാല പദ്ധതികൾ നടപ്പിലാക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി.
Story Summary
Union Minister Pabitra Margherita reported that unprecedented flash floods caused by heavy rainfall in Nagaland completely devastated villages in Assam’s Nazira area, claiming over 60 lives and affecting 12 lakh people. With floodwaters receding, government agencies are now focusing on preventing disease outbreaks, conducting damage assessments, and distributing relief materials, including agricultural rehabilitation schemes for affected farmers.


