കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള ബാധിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങുകൾ നടത്തുകയായിരുന്ന ആരോഗ്യപ്രവർത്തകരെ പ്രാദേശിക നിവാസികൾ അക്രമിച്ചു (Congo Ebola Outbreak). കിഴക്കൻ കോംഗോയിലെ സൗത്ത് കിവു പ്രവിശ്യയിലുണ്ടായ അക്രമത്തെ തുടർന്ന് മൃതദേഹം അടങ്ങിയ പെട്ടി ഉപേക്ഷിച്ച് രക്ഷാപ്രവർത്തകർക്ക് പിൻവാങ്ങേണ്ടി വന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതീവ പകർച്ചവ്യാധിയുള്ള എബോള ബാധിതരുടെ മൃതദേഹം പിന്നീട് പ്രദേശവാസികൾ നേരിട്ട് കൈകാര്യം ചെയ്തത് രോഗവ്യാപന തോത് വർദ്ധിപ്പിക്കുമെന്ന കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. രോഗത്തിന്റെ തീവ്രതയെക്കുറിച്ചുള്ള അവിശ്വാസവും പ്രതിരോധ പ്രവർത്തനങ്ങളോടുള്ള പ്രാദേശിക എതിർപ്പുകളുമാണ് അക്രമത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ഇറ്റൂരി പ്രവിശ്യയിലെ ബുനിയയിലും സമാനമായ രീതിയിൽ സെമിത്തേരിയിൽ വെച്ച് ആരോഗ്യപ്രവർത്തകർക്ക് നേരെ അക്രമമുണ്ടാവുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
മേയ് 15-ന് കോംഗോയിൽ എബോളയുടെ ‘ബുന്ദിബുഗ്യോ’ വകഭേദം സ്ഥിരീകരിച്ചതിന് ശേഷമുള്ള പതിനേഴാമത് പൊട്ടിപ്പുറപ്പെടലാണിത്. നിലവിലുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം കോംഗോയിൽ ഇതുവരെ 363 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 62 മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. രോഗബാധിതരുടെ എണ്ണത്തിൽ അടുത്ത ദിവസങ്ങളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇറ്റൂരി പ്രവിശ്യയിലെ 17 ഹെൽത്ത് സോണുകളിലും നോർത്ത് കിവു, സൗത്ത് കിവു പ്രവിശ്യകളിലും രോഗബാധ പടർന്നിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ (IOM) നേതൃത്വത്തിൽ ബാധിത പ്രദേശങ്ങളിൽ 30 ഹെൽത്ത് കൺട്രോൾ പോസ്റ്റുകൾ സ്ഥാപിച്ചു വരികയാണ്. അതേസമയം, രോഗികളുമായി സമ്പർക്കത്തിലുണ്ടായിരുന്ന 32 പേരുടെ നിരീക്ഷണ കാലാവധി വിജയകരമായി പൂർത്തിയായതായും ചില രോഗികൾ സുഖം പ്രാപിച്ച് ആശുപത്രി വിട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സുരക്ഷിതമായ സംസ്കാര ചടങ്ങുകൾക്കുള്ള നൂറുകണക്കിന് പ്രത്യേക കിറ്റുകൾ ബുനിയയിൽ എത്തിച്ചിട്ടുണ്ട്.
Summary: Residents in the eastern Democratic Republic of Congo attacked an Ebola burial team in South Kivu province, forcing responders to abandon a highly contagious coffin. The health ministry warned that the subsequent handling of the body by community members could spark new chains of infection amidst rising mistrust toward health protocols. Since the outbreak of the Bundibugyo strain was declared on May 15, confirmed cases in Congo have risen to 363 with 62 deaths, prompting the International Organization for Migration to establish 30 health control posts to monitor movement and curb transmission.

