മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി (അജിത് പവാർ പക്ഷം) അധ്യക്ഷനുമായ അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ, പാർട്ടിയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയന ചർച്ചകൾ തുടരാൻ തീരുമാനം. രാഷ്ട്രീയ വൈരങ്ങൾ മറന്ന് ശരദ് പവാറിന്റെ നേതൃത്വത്തിൽ എൻസിപി വീണ്ടും ഒന്നാകാനുള്ള നീക്കങ്ങൾ അജിത് പവാറിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം സജീവമാകും.(Ajit Pawar’s demise, Decision to continue NCP merger talks in Maharashtra)
ലയനത്തിനുള്ള ഒരുക്കങ്ങൾ നേരത്തെ തുടങ്ങിയിരുന്നു. ഫെബ്രുവരി എട്ടിന് പാർട്ടിയുടെ ഇരു വിഭാഗങ്ങളും ഔദ്യോഗികമായി ഒന്നാകാനുള്ള ചർച്ചകൾ പുരോഗമിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി 17-ന് നടന്ന നിർണ്ണായക ചർച്ചയിൽ ശരദ് പവാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ഏകദേശ ധാരണയായിരുന്നു.
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഇരു വിഭാഗങ്ങളും സംയുക്തമായി മത്സരിക്കാനും പദ്ധതിയിട്ടിരുന്നു. ഈ ഘട്ടത്തിലാണ് അപ്രതീക്ഷിതമായി ദുരന്തമെത്തുന്നത്. അജിത് പവാർ വഹിച്ചിരുന്ന സ്ഥാനങ്ങളിലേക്ക് അദ്ദേഹത്തിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാറിനെ കൊണ്ടുവരാനുള്ള നീക്കങ്ങൾ പാർട്ടിയിൽ ശക്തമാണ്.



