മലപ്പുറം: പാമ്പ് കടിയേറ്റതിനെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായി രക്തം ഛർദ്ദിച്ച് താലൂക്ക് ആശുപത്രിയിലെത്തിയ യുവതിയോട് ഡ്യൂട്ടി ഡോക്ടർ ക്രൂരമായി പെരുമാറിയതായി പരാതി (Ponnani Taluk Hospital Treatment Denied). പൊന്നാനി താലൂക്ക് ആശുപത്രിയിലാണ് മാനുഷിക പരിഗണന പോലും നൽകാതെ രോഗിയോട് ക്രൂരത കാട്ടിയത്. പാമ്പ് കടിയേറ്റ് ചികിത്സയിലിരിക്കെ അസ്വസ്ഥതകൾ കൂടിയതിനെ തുടർന്ന് ആശുപത്രിയിലെത്തിയ പൊന്നാനി സ്വദേശിനി ഷഹലയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
ഒരു മാസം മുൻപ് പാമ്പ് കടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന ശകലയ്ക്ക് പെട്ടെന്ന് കടുത്ത വേദനയും രക്തം ഛർദ്ദിലും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പഴയ ചികിത്സാ രേഖകളുമായി ആശുപത്രിയിലെത്തിയെങ്കിലും ഫയലുകൾ നോക്കാൻ പോലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ തയ്യാറായില്ല. തിങ്കളാഴ്ച ഫിസിഷ്യനെ വന്ന് കാണാനായിരുന്നു ഡോക്ടറുടെ നിർദ്ദേശം. കടുത്ത വേദനയുണ്ടെന്ന് പറഞ്ഞിട്ടും തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഡോക്ടർ നിലപാടെടുത്തു.തുടർന്ന് ഉയർന്ന ആശുപത്രിയിലേക്ക് റഫർ ചെയ്യാനുള്ള കത്ത് (കാഷ്വാലിറ്റി ലെറ്റർ) എങ്കിലും എഴുതി നൽകാൻ ആവശ്യപ്പെട്ടപ്പോൾ ‘ഇറങ്ങിപ്പോടീ പുറത്ത്, വല്ലാണ്ട് ഡയലോഗ് അടിക്കേണ്ട’ എന്ന് പറഞ്ഞ് ഡോക്ടർ ആക്രോശിക്കുകയായിരുന്നു എന്ന് ഷഹല പറയുന്നു. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും യുവതിയോട് വളരെ മോശമായ രീതിയിലാണ് പെരുമാറിയതെന്നും ആരോപണമുണ്ട്.
അതേസമയം , രോഗിയുടെ ഈ അവസ്ഥ കണ്ട് അവിടെയുണ്ടായിരുന്ന മറ്റ് രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടറുടെ നടപടിയെ ചോദ്യം ചെയ്യുകയും യുവതിക്ക് അനുകൂലമായി സാക്ഷി പറയാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു കടുത്ത വേദനയും രക്തം ഛർദ്ദിലുമായി വീൽചെയർ പോലും നൽകാതെയാണ് യുവതിയെ ആശുപത്രിയിൽ നിന്നും ഇറക്കിവിട്ടത്.
തുടർന്ന് ചികിത്സ ലഭിക്കാതെ വീട്ടിലേക്ക് പോകാൻ കഴിയില്ലെന്ന അവസ്ഥയിൽ ഷഹല പൊന്നാനി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി. പോലീസ് സാന്നിധ്യത്തിലും യുവതി രക്തം ഛർദ്ദിച്ചതോടെ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ പോലീസ് ഉടൻ തന്നെ ആശുപത്രി അധികൃതരെ ഫോണിൽ വിളിച്ച് കർശന നിർദ്ദേശം നൽകി. പോലീസിന്റെ ഇടപെടലിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിച്ച ശേഷമാണ് യുവതിക്ക് രക്തസ്രാവം നിൽക്കാനുള്ള മരുന്നും പെയിൻ കില്ലറും ഇൻജക്ഷനും നൽകാൻ ആശുപത്രി അധികൃതർ തയ്യാറായത്. സംഭവത്തിൽ പോലീസിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും (DMO) പരാതി നൽകി നിയമപോരാട്ടവുമായി മുന്നോട്ട് പോകാനാണ് യുവതിയുടെ തീരുമാനം.

