കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും എം.പിമാരിൽ പ്രമുഖനുമായ അഭിഷേക് ബാനർജിക്ക് നേരെ പ്രതിഷേധക്കാരുടെ കയ്യേറ്റശ്രമവും മുട്ടയേറും (Abhishek Banerjee attacked). പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ കനത്ത പരാജയത്തിന് തൊട്ടുപിന്നാലെയുണ്ടായ രാഷ്ട്രീയ അക്രമങ്ങളിൽ ഇരയായ തൃണമൂൽ പ്രവർത്തകരെ സന്ദർശിക്കാൻ സൗത്ത് 24 പർഗാനാസിലെ സോനാർപൂരിൽ എത്തിയപ്പോഴാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
അക്രമത്തിൽ കൊല്ലപ്പെട്ട ഒരു പാർട്ടി പ്രവർത്തകന്റെ വസതിയിലേക്ക് പോകുന്നതിനിടെ ഒരുസംഘം പ്രാദേശികവാസികൾ അഭിഷേക് ബാനർജിയുടെ വാഹനം തടയുകയും പ്രതിഷേധിക്കുകയുമായിരുന്നു. മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ കൂടിയായ അഭിഷേകിനെ വളഞ്ഞ ജനക്കൂട്ടം, അദ്ദേഹത്തിന് നേരെ ‘കള്ളൻ, കള്ളൻ’ എന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുകയും മുട്ടയെറിയുകയുമായിരുന്നു.
തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തതോടെ സുരക്ഷ മുൻനിർത്തി ഹെൽമെറ്റ് ധരിച്ചാണ് അദ്ദേഹം മുന്നോട്ട് നീങ്ങിയത്. സുരക്ഷാ ഉദ്യോഗസ്ഥർ കനത്ത പ്രതിരോധ വലയമൊരുക്കിയാണ് അഭിഷേകിനെ ജനക്കൂട്ടത്തിനിടയിൽ നിന്നും സുരക്ഷിതമായി പുറത്തെത്തിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തനിക്ക് നേരെ നടന്ന ഈ ക്രൂരമായ ആക്രമണം ബി.ജെ.പി കൃത്യമായി സ്പോൺസർ ചെയ്ത് നടപ്പാക്കിയതാണെന്ന് അഭിഷേക് ബാനർജി പിന്നീട് മാധ്യമങ്ങളോട് ആരോപിച്ചു. താൻ പ്രദേശം സന്ദർശിക്കുന്ന വിവരം പോലീസിനെയും ബന്ധപ്പെട്ട അധികൃതരെയും മുൻകൂട്ടി ഔദ്യോഗികമായി അറിയിച്ചിട്ടും, തനിക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിൽ സംസ്ഥാന ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെത്തുടർന്ന് പ്രദേശത്ത് തൃണമൂൽ-ബിജെപി പ്രവർത്തകർ തമ്മിൽ പലയിടത്തും നേരിയ തോതിൽ സംഘർഷം നിലനിൽക്കുന്നുണ്ട്.
Story Summary: TMC leader and MP Abhishek Banerjee faced a hostile protest, including egg-pelting and manhandling attempts, during his visit to Sonarpur in South 24 Parganas to meet victims of post-poll violence. Banerjee alleged that the attack was sponsored by the BJP.

