ചെന്നൈ: ക്ഷേത്രങ്ങളിലെ വിഐപി ദർശനത്തെയും പണം ഈടാക്കിയുള്ള പ്രത്യേക ദർശന സൗകര്യങ്ങളെയും രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. ദൈവത്തിന് മുന്നിൽ എല്ലാ വിശ്വാസികളും തുല്യരാണെന്ന് ഓർമ്മിപ്പിച്ച കോടതി, വിഐപികൾക്ക് വേണ്ടിയുള്ള പ്രത്യേക ക്രമീകരണങ്ങൾ സാധാരണക്കാരായ ഭക്തർക്ക് വലിയ കാലതാമസവും അസൗകര്യവും സൃഷ്ടിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.(Madras High Court Questions VIP Darshan System In Temples)
ദൈവത്തിന് മുന്നിൽ രാഷ്ട്രപതി പോലും സാധാരണക്കാരനാണ്. പിന്നെ എന്തിനാണ് ഇങ്ങനെയൊരു വിഐപി സംവിധാനം എന്നാണ് കോടതി ചോദിച്ചത്. വിശ്വ ഹിന്ദു പരിഷത്ത് പ്രസിഡന്റ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ നിരീക്ഷണം. പണം വാങ്ങി നൽകുന്ന സ്പെഷ്യൽ ദർശനങ്ങളും വിഐപി ദർശനങ്ങളും നിർത്തലാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
എന്നാൽ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, നവദമ്പതികൾ എന്നിവർക്ക് പ്രത്യേക പരിഗണന നൽകുന്നത് തുടരണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. എല്ലാ സർക്കാർ ക്ഷേത്രങ്ങളിലും വയോജനങ്ങൾക്കായി വീൽചെയർ സൗകര്യം ഉറപ്പാക്കണമെന്നും ഹർജിക്കാരൻ ഉന്നയിച്ചു.
Story Summary
The Madras High Court has raised serious concerns over VIP and paid special darshan systems in temples, asserting that all devotees are equal before God. Questioning the necessity of such hierarchies, the bench stated that these arrangements cause significant delays for ordinary devotees and has requested a formal response from the government.

