തിരുവനന്തപുരം: തലസ്ഥാനത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡ് കഴിഞ്ഞിറങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ഡിജിപി റവാഡ ചന്ദ്രശേഖർ (DGP Rawada Chandrasekhar report Ramesh Chennithala). ബുധനാഴ്ച അരങ്ങേറിയ അക്രമ സംഭവങ്ങളിൽ സി.പി.എം ബോധപൂർവ്വം വലിയ രീതിയിലുള്ള കലാപശ്രമമാണ് നടത്തിയതെന്ന് ഡിജിപിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നഗരത്തിൽ വലിയൊരു ക്രമസമാധാന തകർച്ചയും ചോരപ്പുഴയും ഒഴിവാക്കാനായത് പോലീസ് അതീവ സംയമനം പാലിച്ചതുകൊണ്ട് മാത്രമാണെന്ന് റിപ്പോർട്ട് സമർത്ഥിക്കുന്നു. അക്രമികൾ ഒളിച്ച സി.പി.എം പാർട്ടി ഓഫീസിനുള്ളിലേക്ക് പോലീസ് ഫോഴ്‌സ് കയറാതിരുന്നത് ബോധപൂർവ്വമാണെന്നും, ഓഫീസിനുള്ളിൽ കയറി നടപടിയെടുത്തിരുന്നെങ്കിൽ അത് സംസ്ഥാന വ്യാപകമായി വലിയ രീതിയിലുള്ള അക്രമങ്ങൾക്കും കലാപങ്ങൾക്കും വഴിവെക്കുമായിരുന്നുവെന്നും റിപ്പോർട്ടിൽ പ്രത്യേകം എടുത്തുപറയുന്നുണ്ട്.
റിപ്പോർട്ട് കൈമാറുന്നതിന് മുന്നോടിയായി ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സംഘം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിലെത്തി നേരിട്ട് വിശദീകരണം നൽകിയിരുന്നു. ഇന്റലിജൻസ് ഐജി പി. വിജയൻ, മുഖ്യമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവും മുൻ ഡിജിപിയുമായ ഹേമചന്ദ്രൻ എന്നിവരും ഡിജിപിക്കൊപ്പമുണ്ടായിരുന്നു.
ബുധനാഴ്ച തലസ്ഥാന നഗരിയിൽ വെച്ച് കേന്ദ്ര ഏജൻസിക്ക് നേരെ പരസ്യമായ അക്രമം അരങ്ങേറിയിട്ടും അത് തടയുന്നതിൽ പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തൽ ശക്തമാണ്. ഇത് ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടായ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രി ഡിജിപിയിൽ നിന്ന് അടിയന്തരമായി നേരിട്ട് വിശദീകരണം തേടിയത്.
ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായതിന് തൊട്ടുപിന്നാലെ കേന്ദ്ര സർക്കാരും ഗവർണറും ആഭ്യന്തര വകുപ്പിനോട് അതീവ ഗൗരവത്തോടെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ആഭ്യന്തര മന്ത്രിയും ഡിജിപിയും ഫോണിൽ ഏറെ നേരം സംസാരിച്ച് അടിയന്തര നടപടികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കേസിൽ വധശ്രമം ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തിയാണ് പോലീസ് സി.പി.എം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
Story Summary: DGP Rawada Chandrasekhar submitted an official report to Home Minister Ramesh Chennithala regarding the attack on ED officials at Opposition Leader Pinarayi Vijayan’s residence. The report stated that CPM attempted to incite a riot and police restraint, including avoiding entering the party office, prevented further escalation. This follows serious concerns raised by the Central Government and the Governor.

