വയനാട് : മേപ്പാടിയിൽ സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കനത്തതോടെ ജനങ്ങളെ ശാന്തരാക്കാൻ സുപ്രധാന പ്രഖ്യാപനങ്ങളുമായി വനംവകുപ്പ്. മേപ്പാടി കള്ളാടിയിൽ ജനവാസമേഖലയിൽ ഭീതി പടർത്തുന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള നടപടികൾ ഉടനടി സ്വീകരിക്കുമെന്ന് വയനാട് സൗത്ത് ഡി.എഫ്.ഒ അറിയിച്ചു.(Wayanad Wild Elephant Attack DFO Ashiq Ali Compensation Job For Jessy Family)
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പുത്തുമല സ്വദേശിനി ജെസ്സിയുടെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം നൽകാനുള്ള അടിയന്തര ശുപാർശ സർക്കാരിന് സമർപ്പിക്കുമെന്നും ഡി.എഫ്.ഒ വ്യക്തമാക്കി. ഇതിന് പുറമെ ആശ്രിതരായ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ വനംവകുപ്പിൽ സ്ഥിരം ജോലി നൽകാനുള്ള ശുപാർശയും കൈമാറും.
ആന ഇറങ്ങിയ കള്ളാടി മേഖലയിൽ കാടുകയറി കിടക്കുന്ന അടിക്കാടുകൾ അടിയന്തരമായി വെട്ടിമാറ്റാനും വന്യജീവികൾ വരുന്നത് തടയാൻ തെരുവ് വിളക്കുകൾ സ്ഥാപിക്കാനും നടപടിയുണ്ടാകും. കാട്ടാന ആക്രമണത്തിന് പിന്നാലെ ജനങ്ങൾ റോഡ് ഉപരോധിച്ച് തെരുവിലിറങ്ങി കടുത്ത പ്രതിഷേധം ഉയർത്തിയതോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഈ ഉറപ്പുകൾ നൽകിയത്.
Story Summary
Following heavy protests in Wayanad’s Meppadi over the death of Jessy in a wild elephant attack, South DFO Ashiq Ali announced plans to tranquilise the elephant. The department recommended a Rs 30 lakh compensation and a permanent job for the victim’s family, while Forest Minister AK Saseendran promised a new forest policy by June 5.

