യാങ്കൂൺ: മ്യാൻമറിൽ പുതിയ ഭരണം നിലവിൽ വന്ന് ഒരു മാസത്തിനുശേഷം, തന്ത്രപ്രധാനമായ അതിർത്തി മേഖലകളും വിപണി പാതകളും തിരിച്ചുപിടിക്കുന്നതിനായി സൈന്യം ശക്തമായ ആക്രമണം ആരംഭിച്ചു ( Myanmar Military Offensive Rare Earth Mining). മുൻ സൈനിക മേധാവി മിൻ ആങ് ഹ്ലൈങ് പ്രസിഡന്റായതിനെത്തുടർന്ന്, കഴിഞ്ഞ മാർച്ചിൽ പുതിയ സൈനിക മേധാവിയായി ചുമതലയേറ്റ ജനറൽ യേ വിൻ ഊവിന്റെ നേതൃത്വത്തിലാണ് ഈ പുതിയ നീക്കം.
ചൈനീസ് അതിർത്തിയിലുള്ളതും ഇലക്ട്രിക് വാഹനങ്ങൾക്കും വിൻഡ് ടർബൈനുകൾക്കും ആവശ്യമായ ‘ഹെവി റെയർ-എർത്ത്’ (അപൂർവ്വ ധാതുക്കൾ) നിക്ഷേപങ്ങളുള്ളതുമായ കാച്ചിൻ സംസ്ഥാനം, ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള ചിൻ സംസ്ഥാനം, തായ്‌ലൻഡ് അതിർത്തിയിലെ കാരെൻ സംസ്ഥാനം എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ വ്യോമാക്രമണം ഉൾപ്പെടെയുള്ള പോരാട്ടങ്ങൾ നടക്കുന്നത്. രാജ്യത്തെ പ്രധാന ആശയവിനിമയ-വ്യാപാര പാതകളുടെയും അതിർത്തി കവാടങ്ങളുടെയും നിയന്ത്രണം തിരിച്ചുപിടിക്കുക എന്ന തന്ത്രപരമായ ലക്ഷ്യമാണ് സൈന്യത്തിനുള്ളതെന്ന് പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നു.
പ്രതിപക്ഷ ഗ്രൂപ്പുകളോട് ജൂലൈ 31-നകം സമാധാന ചർച്ചകൾക്ക് വരാൻ പ്രസിഡന്റ് മിൻ ആങ് ഹ്ലൈങ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രധാന ഗോത്രവർഗ്ഗ സൈന്യങ്ങളെല്ലാം ഇത് തള്ളിക്കളഞ്ഞിരുന്നു. ലോകത്തെ ആകെ ഹെവി റെയർ-എർത്ത് ഉൽപ്പാദനത്തിന്റെ പകുതിയോളം നടക്കുന്ന കാച്ചിനിലെ ചിപ്‌വി, പങ്‌വ മേഖലകൾ തിരിച്ചുപിടിക്കാനുള്ള സൈന്യത്തിന്റെ നീക്കത്തെ തോക്കിൻമുനയിൽ നേരിടുമെന്ന് കാച്ചിൻ ഇൻഡിപെൻഡൻസ് ആർമി വക്താവ് നാവ് ബൂ വ്യക്തമാക്കി. മുൻപ് സമാധാന കരാറുകളെല്ലാം ലംഘിച്ച ചരിത്രമുള്ള സൈന്യത്തെ വിശ്വസിക്കാൻ കൊള്ളില്ലെന്നാണ് കാരെൻ നാഷണൽ യൂണിയൻ പ്രതികരിച്ചത്. 2021-ൽ നോബൽ സമ്മാന ജേതാവ് ഓങ് സാൻ സൂചിയുടെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തതോടെയാണ് മ്യാൻമറിൽ ആഭ്യന്തരയുദ്ധം ആരംഭിച്ചത്. വൻതോതിലുള്ള വ്യോമാക്രമണങ്ങളിലൂടെ ചിൻ സംസ്ഥാനത്തെ ഫാലം നഗരവും മണ്ഡലായ്-മൈറ്റ്കിന പാതയും സൈന്യം താൽക്കാലികമായി വീണ്ടെടുത്തതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Summary: The Myanmar military has launched intense new offensives to recapture strategic border regions and key trade routes, a month after a new administration took control. Under new military chief Ye Win Oo, the army is targeting the rare earth-rich Kachin state near China, as well as vital border areas near India and Thailand. Rebel ethnic groups have rejected the military’s recent peace talk proposals, vowing to defend their territories against heavy aerial bombings.

