ന്യൂഡൽഹി: കോടതി നടപടികളിലെ പരാമർശങ്ങളെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന “കോക്രോച്ച് ജന്ത പാർട്ടി” വിവാദവുമായി ബന്ധപ്പെട്ട ഹർജിയിൽ വികാരാധീനരാകേണ്ടതില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് (Chief Justice Surya Kant on Cockroach Janta Party). വിഷയം അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകൻ സമർപ്പിച്ച റിട്ട് ഹർജി പരാമർശിക്കവെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഈ പ്രതികരണം.
ചീഫ് ജസ്റ്റിസ് മുൻപ് നൽകിയ വ്യക്തതയ്ക്ക് ശേഷവും കോടതിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ തെറ്റായ പ്രചാരണങ്ങൾ തുടരുകയാണെന്നും, കോടതി മുറികളിലെ വാക്കാലുള്ള കൈമാറ്റങ്ങൾ വാണിജ്യപരമായി ചൂഷണം ചെയ്യുന്നതും തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതും തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ രാജ്യത്ത് വ്യാജ നിയമ ബിരുദങ്ങൾ ഉപയോഗിച്ച് പ്രാക്ടീസ് ചെയ്യുന്ന 35 മുതൽ 40 ശതമാനം വരെയുള്ള അഭിഭാഷകരെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ നിലവിൽ അത്ര വലിയ അടിയന്തിര സാഹചര്യമില്ലെന്നും ഹർജി പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
താൻ യുവാക്കളെ വിമർശിച്ചു എന്ന രീതിയിലുള്ള മാധ്യമ വാർത്തകൾ തന്നെ വേദനിപ്പിച്ചുവെന്ന് മെയ് 16-ന് ചീഫ് ജസ്റ്റിസ് ശക്തമായ ഭാഷയിൽ വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരുന്നു. വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് നിയമരംഗത്തേക്ക് കടന്നുവരുന്നവരെയാണ് താൻ ഉദ്ദേശിച്ചതെന്നും ഒരു വിഭാഗം മാധ്യമങ്ങൾ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷക പദവിയുമായി ബന്ധപ്പെട്ട ഒരു കേസിന്റെ വാദത്തിനിടയിലാണ് വിവാദത്തിന് ആസ്പദമായ പരാമർശമുണ്ടായത്. സമൂഹത്തിൽ യാതൊരു തൊഴിലുമില്ലാതെ ആർടിഐ പ്രവർത്തകരും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളുമായി ചമഞ്ഞ് വ്യവസ്ഥിതിയെ ആക്രമിക്കുന്ന ചിലരെ ‘പാറ്റകളോട്’ ഉപമിച്ചുകൊണ്ടായിരുന്നു ചീഫ് ജസ്റ്റിസിന്റെ അന്നത്തെ പരാമർശം. ജുഡീഷ്യറിയെ ലക്ഷ്യമിട്ടുള്ള സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ കോടതി നിരീക്ഷിക്കുന്നുണ്ടെന്നും ഫേസ്ബുക്കിലും യൂട്യൂബിലും വരുന്ന കാര്യങ്ങൾ തങ്ങൾ കാണുന്നില്ലെന്ന് ആരും കരുതേണ്ടെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകിയിരുന്നു.
Summary: Chief Justice of India Surya Kant urged an advocate not to take the “Cockroach Janta Party” controversy sentimentally while declining an urgent hearing on a writ petition. The plea sought to restrain the commercial misuse and selective circulation of oral exchanges from courtroom proceedings that allegedly distort the image of the judiciary. The controversy originally sparked after the Chief Justice clarified that his oral remarks about “parasites” and “cockroaches” were specifically targeted at individuals practicing law with fake degrees, rather than the youth.

