കൊച്ചി: എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവിലെ ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ കർശന നിലപാടുമായി ഹൈക്കോടതി. വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മുന്നിൽ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. കോടതി വിധിയെ സർക്കാർ അനുസരിക്കുകയാണ് വേണ്ടത്. കുടിയൊഴിപ്പിക്കലിൽ സാങ്കേതികത്വം പറയുകയല്ല സർക്കാർ ചെയ്യേണ്ടതെന്നും വിധി സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.(Kerala High Court Directs Government To Implement Pariyathukavu SC Colony Eviction Grants Two Weeks Time)
അതേസമയം, കോളനി നിവാസികളായ കുടുംബങ്ങളെ പെരുവഴിയിലാക്കാതെ പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ രണ്ടാഴ്ചത്തെ സമയം വേണമെന്ന സർക്കാരിന്റെ അടിയന്തര ആവശ്യം കോടതി അംഗീകരിച്ചു. സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. തുടർന്നാണ് കോടതി രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ചത്. മുൻ ഉത്തരവ് പ്രകാരം മെയ് 26-നകം കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കാനായിരുന്നു കോടതി നിർദ്ദേശിച്ചിരുന്നത്.
തർക്കസ്ഥലത്തെ ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാൻ ദലിത് വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ ഇതുവരെ നിയമപരമായി ഒന്നും ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തർക്കഭൂമിയിൽ തുടരണമെങ്കിൽ അവിടെ താമസിക്കുന്നവർക്ക് കൃത്യമായ നിയമപരമായ അവകാശം ഉണ്ടാകേണ്ടതുണ്ട്. എന്നാൽ ഈ അവകാശം നേടിയെടുക്കാനായി അവർ ഒരു നിയമവഴിയും സ്വീകരിച്ചിട്ടില്ല. ഒരുതരത്തിലും കോടതിയെ സമീപിക്കാത്തിടത്തോളം കാലം നിയമപ്രകാരമുള്ള കുടിയൊഴിപ്പിക്കൽ തടയാനാകില്ലെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഇക്കഴിഞ്ഞ മാർച്ച് 19-ന് ഹർജി പരിഗണിച്ച ഹൈക്കോടതി ഉത്തരവ് ഉടനടി നടപ്പാക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലിന്റെ നേതൃത്വത്തിൽ അധികൃതർ മലയിടംതുരുത്തിൽ ഒഴിപ്പിക്കലിനായി എത്തിയപ്പോൾ വലിയ രീതിയിലുള്ള പ്രതിഷേധവും പോലീസ് ലാത്തിച്ചാർജ്ജും അരങ്ങേറിയിരുന്നു. ഈ സംഘർഷ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് സർക്കാർ കോടതിയിൽ കൂടുതൽ സമയം ആവശ്യപ്പെട്ടത്. കേസ് വീണ്ടും രണ്ടാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും.
Story Summary
The Kerala High Court single bench comprising Justice T R Ravi stated that the government has no choice but to implement the Supreme Court order regarding the Pariyathukavu SC colony eviction. However, the court accepted the Advocate General’s request and granted two weeks of additional time to resolve the issue peacefully without leaving families stranded.

