കലബുറഗി: നീറ്റ് യുജി (NEET UG) പരീക്ഷാ വിവാദങ്ങൾക്കും റദ്ദാക്കലുകൾക്കും പിന്നാലെ രാജ്യത്ത് വീണ്ടുമൊരു വിദ്യാർത്ഥി ആത്മഹത്യ (NEET aspirant suicide Karnataka). ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കിയതിലും ജൂണിൽ നടക്കാനിരിക്കുന്ന പുനഃപരീക്ഷയുടെ കടുത്ത മാനസിക സമ്മർദ്ദത്തിലും പെട്ട് 18 വയസ്സുകാരിയായ ഭാഗ്യശ്രീ എന്ന വിദ്യാർത്ഥിനിയാണ് ജീവനൊടുക്കിയത്. കർണാടകയിലെ കലബുറഗിയിലുള്ള സ്റ്റേഷൻ ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്വന്തം വീട്ടിൽ കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) നടത്തിയ പരീക്ഷയിൽ ചോദ്യപേപ്പര്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രസർക്കാർ പരീക്ഷ റദ്ദാക്കിയത്. രാജ്യത്താകെ 22.79 ലക്ഷം വിദ്യാർഥികൾ എഴുതിയ പ്രധാന പ്രവേശന പരീക്ഷയായിരുന്നു ഇത്.
പഠനത്തിൽ അതീവ മിടുക്കിയായിരുന്ന ഭാഗ്യശ്രീ, പ്രീ-യൂണിവേഴ്സിറ്റി (Plus Two) പരീക്ഷയിൽ 92 ശതമാനം മാർക്കോടെയാണ് വിജയിച്ചിരുന്നത്. മെയ് 3-ന് നടന്ന നീറ്റ് പരീക്ഷയിൽ മകൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നതെന്നും കുടുംബത്തിൽ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും പിതാവ് രാജശേഖർ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ പരീക്ഷാ അട്ടിമറിയെ തുടർന്ന് ആദ്യ പരീക്ഷ റദ്ദാക്കുകയും ജൂൺ 21-ലേക്ക് പുനഃപരീക്ഷ നിശ്ചയിക്കുകയും ചെയ്തതോടെ കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് കുടുംബം സാക്ഷ്യപ്പെടുത്തുന്നു. വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്നതിലെ ആശങ്കയും നിരാശയുമാണ് കുട്ടിയെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സ്റ്റേഷൻ ബസാർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നീറ്റ് പരീക്ഷാ അട്ടിമറിയും തുടർച്ചയായ റദ്ദാക്കലുകളും രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെ കടുത്ത രീതിയിൽ ബാധിക്കുന്നുവെന്നതിന്റെ തെളിവാണ് തുടരെ ഉണ്ടാകുന്ന ഇത്തരം ദാരുണ സംഭവങ്ങൾ.
കഴിഞ്ഞ ദിവസങ്ങളിൽ ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലെ ഗംഗോത്രി നഗറിൽ ഋതിക് മിശ്ര എന്ന വിദ്യാർത്ഥിയും, സമാനമായ നിരാശയെത്തുടർന്ന് ഡൽഹിയിലും ഒരു നീറ്റ് പരീക്ഷാർത്ഥി ജീവനൊടുക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കർണാടകയിൽ നിന്നുള്ള ഈ ഞെട്ടിക്കുന്ന വാർത്ത.
Story Summary: An 18-year-old NEET aspirant named Bhagyashree died by suicide in Kalaburagi, Karnataka, due to severe mental stress following the cancellation of the May 3 exam and the announcement of a retest on June 21.

