ജനീവ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ എബോള രോഗവ്യാപനം അതിവേഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ ദേശീയതലത്തിലുള്ള രോഗബാധയുടെ അപായസാധ്യത ‘വളരെ ഉയർന്ന’ നിലവാരത്തിലേക്ക് ലോകാരോഗ്യ സംഘടന ഉയർത്തി (Ebola Outbreak Congo WHO Risk Assessment). കോംഗോയിൽ എബോള വ്യാപനം അതിശീഘ്രം പടരുകയാണെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മാധ്യമപ്രവർത്തകരെ അറിയിച്ചു. മുൻപ് ഇത് ‘ഉയർന്ന’ വിഭാഗത്തിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. പ്രാദേശികതലത്തിൽ രോഗവ്യാപന സാധ്യത ഉയർന്നതാണെങ്കിലും ആഗോളതലത്തിൽ നിലവിൽ ഭീഷണി കുറവാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
നിലവിലെ കണക്കുകൾ പ്രകാരം കോംഗോയിൽ 82 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും 7 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, യഥാർത്ഥ രോഗവ്യാപന തോത് ഔദ്യോഗിക കണക്കുകളേക്കാൾ വളരെ വലുതാണെന്ന് ഡബ്ല്യുഎച്ച്ഒ തലവൻ വ്യക്തമാക്കി. നിലവിൽ 750 ഓളം സംശയാസ്പദമായ കേസുകളും എബോള ബാധയെന്ന് സംശയിക്കുന്ന 177 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അയൽരാജ്യമായ ഉഗാണ്ടയിൽ സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണവിധേയമാണെങ്കിലും, കോംഗോയിൽ നിന്നും യാത്ര ചെയ്ത രണ്ട് പേർക്ക് അവിടെ എബോള സ്ഥിരീകരിക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. കോംഗോയിലെ അപൂർവ്വമായ ‘ബുന്ദിബുഗ്യോ’ എബോള വൈറസ് വകഭേദമാണ് ഈ പ്രതിസന്ധിക്ക് കാരണം. ഈ വകഭേദത്തിന് നിലവിൽ അംഗീകൃത വാക്സിനുകളോ പ്രത്യേക ചികിത്സകളോ ലഭ്യമല്ലാത്തതിനാൽ രോഗവ്യാപനം തടയുക എന്നത് വലിയ വെല്ലുവിളിയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ഐക്യരാഷ്ട്ര സംഘടനയുടെ അടിയന്തിര ഫണ്ടിൽ നിന്ന് 60 ദശലക്ഷം ഡോളറും അമേരിക്ക 23 ദശലക്ഷം ഡോളറും അനുവദിച്ചിട്ടുണ്ട്.
Summary: The World Health Organization (WHO) has upgraded the national risk assessment of the Ebola outbreak in the Democratic Republic of Congo (DRC) to “very high” due to its rapid spread. WHO Director-General Tedros Adhanom Ghebreyesus stated that while 82 cases and seven deaths have been laboratory-confirmed, the true scale of the epidemic is significantly larger, with nearly 750 suspected cases and 177 suspected deaths.

