ന്യൂഡൽഹി: പിന്നാക്ക വിഭാഗങ്ങളിൽ പെട്ടവർ സംവരണത്തിലൂടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി കൈവരിച്ച ശേഷവും അവരുടെ അടുത്ത തലമുറയ്ക്ക് വീണ്ടും സംവരണ ആനുകൂല്യങ്ങൾ നൽകേണ്ടതുണ്ടോ എന്ന് ചോദ്യം ചെയ്ത് സുപ്രീം കോടതി. ക്രീമിലെയർ പരിധിയിൽ വരുന്നവരെ സംവരണത്തിൽ നിന്ന് ഒഴിവാക്കുന്നതിനെതിരെയുള്ള ഹർജികൾ പരിഗണിക്കവെയാണ് പരമോന്നത കോടതി നിർണ്ണായകമായ ചില വാക്കാൽ നിരീക്ഷണങ്ങൾ നടത്തിയത്.(Supreme Court Questions Reservation For Children Of IAS Officers Creamy Layer OBC Quota)
മാതാപിതാക്കൾ രണ്ടുപേരും ഐ.എ.എസ് ഉദ്യോഗസ്ഥരും ഉയർന്ന പദവികളിൽ ഇരിക്കുന്നവരുമാണെങ്കിൽ, അവരുടെ മക്കൾക്ക് വീണ്ടും സംവരണത്തിന്റെ ആവശ്യകത എന്താണെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. സംവരണത്തിലൂടെ ഒരു കുടുംബം കൈവരിക്കുന്ന സാമൂഹിക പുരോഗതി അവരെ സ്വഭാവികമായും സംവരണ വ്യവസ്ഥയ്ക്ക് പുറത്തേക്ക് നയിക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്.
മാതാപിതാക്കൾ രണ്ടുപേരും ഐഎഎസ് ഉദ്യോഗസ്ഥരും സർക്കാർ സർവീസിലുള്ളവരുമാണ്. അവർ വളരെ മികച്ച നിലയിലാണ് ജീവിക്കുന്നത്. അവിടെ കൃത്യമായ സാമൂഹിക പുരോഗതി സംഭവിച്ചുകഴിഞ്ഞു. അത്തരം ആളുകളെ ഒഴിവാക്കിക്കൊണ്ട് നിലവിൽ സർക്കാർ ഉത്തരവുകളുണ്ട്. എന്നാൽ തങ്ങളെ ഒഴിവാക്കിയതിനെയാണ് അവർ ഇപ്പോൾ ചോദ്യം ചെയ്യുന്നത്. വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ശാക്തീകരണത്തിലൂടെ സാമൂഹിക പുരോഗതി ഉണ്ടാകുന്നുണ്ട്. അതിനുശേഷവും മക്കൾക്കായി വീണ്ടും സംവരണം തേടിയാൽ, നമുക്ക് ഒരിക്കലും ഈ സംവരണ വ്യവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ കഴിയില്ല. അത് നമ്മൾ ഗൗരവമായി കാണേണ്ട കാര്യമാണ് എന്ന് ജസ്റ്റിസ് ബി വി നഗരത്ന പറഞ്ഞു.
ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഇവരെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് പദവിയുടെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയതെന്നും സാമ്പത്തിക പിന്നാക്കാവസ്ഥയും ക്രീമിലെയറും തമ്മിൽ വ്യത്യാസമുണ്ടെന്നും വാദിച്ചു. എന്നാൽ, ഇ.ഡബ്ല്യു.എസിൽ സാമൂഹിക പിന്നാക്കാവസ്ഥയില്ലെന്നും വെറും സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രമാണുള്ളതെന്നും ജസ്റ്റിസ് നാഗരത്ന മറുപടി നൽകി. ഒരു വ്യക്തി സാമൂഹികമായി പിന്നാക്കമാണെങ്കിലും, മാതാപിതാക്കൾ സംവരണം പ്രയോജനപ്പെടുത്തി ഒരു നിശ്ചിത പദവിയിൽ എത്തിക്കഴിഞ്ഞാൽ ആ സാഹചര്യം മാറുമെന്നും കോടതി ഓർമ്മിപ്പിച്ചു. വാദങ്ങൾ കേട്ട കോടതി വിഷയത്തിൽ ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.
Story Summary
The Supreme Court on Friday questioned the practice of continuing reservation benefits for the children of economically and educationally advanced families (Creamy Layer) within backward classes. A bench comprising Justice BV Nagarathna and Justice Ujjal Bhuyan asked why the children of two IAS officers should seek quota benefits when social mobility has already been achieved. While hearing petitions on the matter, the court issued notices to the concerned parties and observed that the country could never move out of the quota system if successive generations of empowered families kept seeking reservations.

