കൊച്ചി: കേരളത്തെ നടുക്കിയ കൊച്ചി മോഡലിങ് സെക്സ് റാക്കറ്റ് കേസിൽ അറസ്റ്റിലായ മാവേലിക്കര സ്വദേശി ബിലാലാണ് യുവതികളെ വിദേശത്തേക്ക് കടത്തുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയെന്ന് പോലീസ് (Kochi modelling sex racket update). കേസുമായി ബന്ധപ്പെട്ട് മുംബൈയിൽ നിന്ന് പിടിയിലായ ഒന്നാം പ്രതി ഗുരുവായൂർ തൈക്കാട് സ്വദേശിനി സിന്ധുവിനെ (56) ബിലാൽ പരിചയപ്പെടുന്നത് ദുബായിൽ വെച്ചാണ്. ബിലാലിന്റെ നിർദ്ദേശപ്രകാരമാണ് സിന്ധു യുവതികൾക്ക് വിസ എടുത്തുനൽകിയതെന്ന നിർണ്ണായക വിവരവും പോലീസിന് ലഭിച്ചു. പ്രതിയായ ബിലാലിനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
വലവിരിക്കാൻ ‘ശ്രീകുമാർ’; വൈറ്റില ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവർത്തനം
കേസിൽ അറസ്റ്റിലായ ശ്രീകുമാർ എന്ന പ്രതിയാണ് സ്ത്രീകളെ വലയിലാക്കുന്നതിലെ മുഖ്യ സൂത്രധാരൻ. സിന്ധുവുമായി ബന്ധപ്പെടുന്ന യുവതികളുടെ വിശ്വാസ്യത പിടിച്ച് പറ്റി, അവരുടെ വീടുകളിൽ നേരിട്ടെത്തി സംസാരിച്ച് സംഘത്തിലേക്ക് എത്തിച്ചിരുന്നത് ശ്രീകുമാറാണ്.
ഒന്നാം പ്രതി സിന്ധുവിന്റെ അടുത്ത അനുയായിയായ ശ്രീകുമാർ, മുൻപ് ഇവർക്കൊപ്പം കൊച്ചി വൈറ്റിലയിലുള്ള ഫ്ലാറ്റിലായിരുന്നു ഒരുമിച്ച് താമസിച്ചിരുന്നത്.പരാതിക്കാരിയായ യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ശ്രീകുമാറിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര മനുഷ്യക്കടത്ത്; ഇടപാടുകൾ 2022 മുതൽ
സിന്ധുവിന് അന്താരാഷ്ട്ര മനുഷ്യക്കടത്ത് – സെക്സ് റാക്കറ്റ് സംഘങ്ങളുമായി കടുത്ത ബന്ധമുണ്ടെന്ന് അന്വേഷണസംഘം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിൽ ഇനി പിടിയിലാകാനുള്ളത് ദുബായിലുള്ള ഷംല, റഹ്മത്ത് എന്നിവരാണ്. സിന്ധുവിന്റെ നിർദ്ദേശപ്രകാരം ദുബായിൽ സെക്സ് റാക്കറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് ഇവരായിരുന്നു. മലയാളം മോഡലുകളെയും യുവതികളെയും ദുബായിൽ എത്തിച്ച് സെക്സ് റാക്കറ്റിന് കൈമാറുന്ന ഇടപാടുകൾ സംഘം തുടങ്ങിയത് 2022 മുതലാണെന്ന് പോലീസ് കണ്ടെത്തി.
കേസ് ഡയറി പ്രകാരം നാലാം പ്രതി അലീന എബ്രഹാമിന്റെ സുഹൃത്തും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഔറംഗസീബിന് സിന്ധു വൻതോതിൽ പണം അയച്ചതിന്റെ രേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
ഫോണുകൾ കസ്റ്റഡിയിൽ; ഇതുവരെ നാല് അറസ്റ്റ്
ഒന്നാം പ്രതി സിന്ധുവിന്റെ കൈവശമുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ നിന്ന് റാക്കറ്റിൽ ഉൾപ്പെട്ട കൂടുതൽ ഉന്നതരെക്കുറിച്ചും മറ്റ് പെൺകുട്ടികളെക്കുറിച്ചുമുള്ള നിർണ്ണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. പരാതിക്കാരിയായ യുവതിയുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ടിൽ ഇവർക്ക് ക്രൂരമായ ദേഹോപദ്രവമേറ്റതായി രേഖപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ സിന്ധുവിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് പൊന്നാനി സ്വദേശി മഞ്ജിമ (25), അലീന എബ്രഹാം എന്നിവരടക്കം നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. കൂടുതൽ യുവതികൾ ഇവരുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Story Summary (English): The police investigation into the Kochi modeling sex racket case has revealed that Mavelikkara native Bilal, who was recently arrested, is the kingpin behind trafficking women abroad. Bilal met the prime accused, Sindhu (56), in Dubai and coordinated the visa arrangements for the victims through her. Another key accused, Sreekumar, acted as the local handler who brainwashed victims and convinced their families. According to the remand report submitted to the Judicial First Class Magistrate Court, Sindhu has deep links with international human trafficking syndicates operating since 2022. While four suspects including Manjima (25) and Aleena Abrahams have been arrested, the police are on the lookout for Dubai-based coordinators Shamla and Rahmath.

