വാഷിംഗ്ടൺ: ക്യൂബ അമേരിക്കയ്ക്ക് ഗുരുതരമായ ‘ദേശീയ സുരക്ഷാ ഭീഷണി’ ഉയർത്തുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇരുരാജ്യങ്ങളും തമ്മിൽ സമാധാനപരമായ ഒരു നയതന്ത്ര കരാറിലെത്താനുള്ള സാധ്യത നിലവിൽ വളരെ കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് പതിറ്റാണ്ട് മുൻപ് രണ്ട് അമേരിക്കൻ വിമാനങ്ങൾ വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട് ക്യൂബയുടെ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്ക്കെതിരെ യുഎസ് കൊലക്കുറ്റം ചുമത്തിയതിന് തൊട്ടുപിന്നാലെയാണ് റൂബിയോയുടെ ഈ നിർണായക പ്രതികരണം.(Marco Rubio Cuba threat, US Secretary Of State Marco Rubio Calls Cuba A National Security Threat)
1996 ഫെബ്രുവരി 24-നാണ് മിയാമി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ബ്രദേഴ്സ് ടു ദി റെസ്ക്യൂ’ എന്ന സംഘടനയുടെ രണ്ട് ചെറുവിമാനങ്ങൾ ക്യൂബൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടത്. ഈ ആക്രമണത്തിൽ മൂന്ന് യുഎസ് പൗരന്മാരുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടിരുന്നു. അന്ന് ക്യൂബയുടെ പ്രതിരോധ മന്ത്രിയായിരുന്ന 94-കാരനായ റൗൾ കാസ്ട്രോയ്ക്കെതിരെയാണ് ഇപ്പോൾ യുഎസ് കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തിയിരിക്കുന്നത്. ക്യൂബയുടെ നിലവിലെ ഭരണാധികാരികളുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ ഒരു നയതന്ത്ര പരിഹാരത്തിനുള്ള സാധ്യത വളരെ കുറവാണെന്നും എന്നാൽ ഏത് സാഹചര്യവും നേരിടാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം സന്നദ്ധമാണെന്നും റൂബിയോ കൂട്ടിചേർത്തു. രാജ്യത്തെ ഏതൊരു ഭീഷണിയിൽ നിന്നും സംരക്ഷിക്കാൻ ട്രംപിന് അവകാശമുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടേത് വെറും കള്ളപ്രചാരണങ്ങൾ മാത്രമാണെന്നും, ക്യൂബയ്ക്ക് നേരെയുള്ള സൈനിക അധിനിവേശത്തിനുള്ള യുഎസിന്റെ നീക്കമാണിതെന്നും ക്യൂബൻ വിദേശകാര്യ മന്ത്രി ആരോപിച്ചു. ക്യൂബ ഒരിക്കലും അമേരിക്കയ്ക്ക് ഒരു ഭീഷണിയായിട്ടില്ലെന്നും ‘ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യം’ എന്ന യുഎസിന്റെ ലേബൽ ശുദ്ധ അസംബന്ധമാണെന്നും എക്സ് പ്ലാറ്റ്‌ഫോമിലൂടെ റോഡ്രിഗസ് തിരിച്ചടിച്ചു.
Story Summary
US Secretary of State Marco Rubio stated that Cuba poses a serious national security threat to the US, ruling out possibilities of a diplomatic settlement. This comes after the US charged 94-year-old former Cuban President Raul Castro with murder over the 1996 shooting down of two American aircraft.

