ന്യൂഡൽഹി: 2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദ് ഇടക്കാല ജാമ്യം തേടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. മെയ് 22 മുതൽ ജൂൺ 5 വരെ 15 ദിവസത്തെ താൽക്കാലിക റിലീസാണ് ഹർജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ മെയ് 19-ന് വിചാരണക്കോടതി ഇതേ ആവശ്യം ഉന്നയിച്ചുള്ള ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഖാലിദ് ഹൈക്കോടതിയെ സമീപിച്ചത്.(Umar Khalid Moves Delhi High Court Seeking Fifteen Days Interim Bail For Mothers Surgery)
മരണമടഞ്ഞ തന്റെ മാതൃസഹോദരന്റെ ചരമശുശ്രൂഷാ ചടങ്ങുകളിൽ പങ്കെടുക്കാനും, ജൂൺ 2-ന് ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന 62 വയസ്സുള്ള അമ്മയെ പരിചരിക്കാനുമാണ് ഉമർ ഖാലിദ് ജാമ്യം തേടിയത്. എന്നാൽ, അമ്മാവന്റെ ചടങ്ങുകളിൽ പങ്കെടുക്കേണ്ടത് അത്ര അനിവാര്യമല്ലെന്നും ശസ്ത്രക്രിയ സമയത്ത് അമ്മയെ പരിചരിക്കാൻ ഉമർ ഖാലിദിന്റെ പിതാവും സഹോദരിമാരും ഉണ്ടല്ലോ എന്നും നിരീക്ഷിച്ചാണ് കർക്കർദൂമ അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പേയ് നേരത്തെ ജാമ്യം നിഷേധിച്ചത്. വിചാരണക്കോടതിയുടെ ഈ കണ്ടെത്തൽ തെറ്റായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ഖാലിദ് ചൂണ്ടിക്കാണിക്കുന്നു.
തന്റെ 71 കാരനായ പിതാവിന് ഒറ്റയ്ക്ക് അമ്മയെ പരിചരിക്കാൻ ബുദ്ധിമുട്ടാണെന്നും, അഞ്ച് സഹോദരിമാരിൽ നാല് പേരും വിവാഹിതരായി മാറിത്താമസിക്കുകയാണെന്നും കുടുംബത്തിലെ ഏക മകനായ തനിക്ക് ഈ സമയത്ത് അമ്മയോടൊപ്പം ഉണ്ടാകണമെന്നുമാണ് ഖാലിദിന്റെ വാദം. കൂടാതെ കേസിന്റെ അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ തെളിവുകൾ നശിപ്പിക്കാനോ ഒളിവിൽ പോകാനോ ഉള്ള സാധ്യതയില്ലെന്നും ഹർജിയിൽ പറയുന്നു. എന്നാൽ, ഇത് ലളിതമായ ഒരു ശസ്ത്രക്രിയ മാത്രമാണെന്നും ജാമ്യ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യാനുള്ള ശ്രമമാണിതെന്നും കാണിച്ച് പ്രൊസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു.
Story Summary
Former JNU student leader Umar Khalid has approached the Delhi High Court seeking 15 days’ interim bail from May 22 to June 5 for his mother’s surgery and his uncle’s memorial ceremony. The plea challenges a trial court’s order which dismissed his temporary release request as “not reasonable”.

