ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് കൗമാരക്കാരായ രണ്ട് എതിർസംഘങ്ങൾ തമ്മിലുണ്ടായ വൻ സംഘർഷത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ കുത്തേറ്റു മരിച്ചു ( Delhi Juvenile Crime Violent Group Clash). തെരുവിൽ വെച്ചുണ്ടായ തർക്കത്തിനിടയിൽ എതിർഗ്രൂപ്പിലെ 14-കാരനായ കുട്ടി കത്തി കൊണ്ട് മറ്റ് രണ്ട് കുട്ടികളെ മാരകമായി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇതിൽ ഒരു കുട്ടിയുടെ കഴുത്തിലും മറ്റേ കുട്ടിയുടെ നെഞ്ചിലും വയറിലുമാണ് കുത്തേറ്റത്.
ആക്രമണത്തിന് പിന്നാലെ മാരകമായി പരിക്കേറ്റ രണ്ട് കുട്ടികളും റോഡിൽ രക്തം വാർന്ന് വീഴുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സംഘർഷത്തിൽ പരിക്കേറ്റ മൂന്നാമതൊരു കുട്ടി നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും സംഭവസ്ഥലം സന്ദർശിച്ച് കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മുൻപ് നടന്ന ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട ഇരുസംഘങ്ങളും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് പുതിയ അക്രമത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിന്റെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. ഇരുവിഭാഗത്തിന്റെയും പരാതികളിൽ കൊലപാതകത്തിനും വധശ്രമത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്.
Summary: Two minors were stabbed to death during a violent clash between rival teenage groups in Delhi. According to the police, a 14-year-old boy from the opposing faction allegedly used a knife to attack the victims, stabbing one in the neck and the other in the abdomen and chest. Although police rushed them to a nearby hospital, both collapsed and were declared dead upon arrival. A third boy sustained injuries and is currently undergoing treatment. Authorities have apprehended one minor, recovered the weapon, and registered cross-cases including murder charges, suspecting the incident to be a fallout of an ongoing rivalry linked to an earlier homicide.

