അട്ടാര: ഉത്തർ പ്രദേശിലെ ബന്ദ ജില്ലയിൽ ഉഷ്ണതരംഗം അതീവ രൂക്ഷമായതോടെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ജില്ലയിലെ താപനില 48.2 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡ് നിരക്കിൽ എത്തിയതോടെ രാജസ്ഥാനിലെ മരുഭൂമി പ്രദേശങ്ങളായ ചുരുവിനെയും ജയ്‌സാൽമീറിനെയും പിന്നിലാക്കി ഇന്ത്യയിലെ ഏറ്റവും ചൂടുകൂടിയ പ്രദേശങ്ങളുടെ പട്ടികയിൽ ബന്ദ മുൻപന്തിയിലെത്തി. ഏപ്രിൽ 27-ന് തന്നെ ഇവിടെ 47.6 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. കടുത്ത ചൂട് കാരണം രാവിലെ 10 മണി കഴിഞ്ഞാൽ പ്രധാന ടൗണായ അട്ടാര ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ തെരുവുകളെല്ലാം പൂർണ്ണമായും വിജനമാകും.(UP Banda District Heatwave Record 48 Degree Farmers Night Cultivation Heat Island)
വ്യാപാരികളും കർഷകരും തൊഴിലാളികളും തങ്ങളുടെ ദൈനംദിന ജീവിത ശൈലി തന്നെ ഈ കാലാവസ്ഥയ്ക്ക് അനുസരിച്ച് മാറ്റിമറിച്ചിരിക്കുകയാണ്. അട്ടാരയിലെ വ്യാപാരികൾ പകൽ സമയത്തെ കടുത്ത ചൂട് ഒഴിവാക്കാനായി പുലർച്ചെ 6 മണിക്ക് തന്നെ കടകൾ തുറന്ന് പ്രധാന ജോലികൾ തീർത്ത് 9 മണിയോടെ മടങ്ങുന്നു. ഉച്ചസമയങ്ങളിൽ ഭക്ഷണശാലകൾ അടച്ചിടുകയും സൂര്യാസ്തമയത്തിന് ശേഷം മാത്രം തുറക്കുകയും ചെയ്യുന്നു. പകലിലെ കൊടുംചൂടിൽ പണിയെടുക്കാൻ തൊഴിലാളികൾ വിസമ്മതിക്കുന്നതിനാൽ, കർഷകർ ഇപ്പോൾ രാത്രി കാലങ്ങളിൽ എൽ.ഇ.ഡി ഫ്ലഡ്‌ലൈറ്റുകളുടെ വെളിച്ചത്തിലാണ് പാടങ്ങളിൽ ജോലികൾ ചെയ്യുന്നത്. പകൽ ജോലി ഒഴിവാക്കാനായി തങ്ങളുടെ ദിവസക്കൂലിയുടെ 40 ശതമാനം വരെ നഷ്ടപ്പെടുത്താൻ പോലും തൊഴിലാളികൾ തയ്യാറാകുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഗോള പ്രതിഫലനം മാത്രമല്ല, ബുന്ദേൽഖണ്ഡ് മേഖലയിലെ തകർന്നുകൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയും പ്രാദേശികമായ പ്രകൃതി ചൂഷണവുമാണ് ബന്ദയെ ഈ അവസ്ഥയിൽ എത്തിച്ചതെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ബന്ദ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ പഠനമനുസരിച്ച് 1991-2021 കാലയളവിൽ ഇവിടുത്തെ വനമേഖലയുടെ ആറിലൊന്ന് ഭാഗവും നശിപ്പിക്കപ്പെട്ടു. ഇത് മണ്ണിന്റെ ഈർപ്പം ഇല്ലാതാക്കി. വിന്ധ്യൻ പർവതനിരകളിൽ നടക്കുന്ന അമിതമായ സ്ഫോടനങ്ങളും കല്ല് ക്രഷറുകളിൽ നിന്നുള്ള പൊടിയും ഭൂഗർഭജല റീചാർജിംഗ് സംവിധാനത്തെ തകർത്തു.
കെൻ നദിയിൽ നിന്നും മറ്റ് ജലാശയങ്ങളിൽ നിന്നും പ്രതിദിനം വൻകിട യന്ത്രങ്ങൾ ഉപയോഗിച്ച് ആയിരക്കണക്കിന് ടൺ ചുവന്ന മണൽ ഖനനം ചെയ്യുന്നത് നദികളിലെ ജലനിരപ്പ് ഗണ്യമായി കുറച്ചു. ഇവയുടെ ഫലമായി ബന്ദ ഇപ്പോൾ ഒരു ‘ഹീറ്റ് ഐലൻഡ്’ ആയി മാറിയിരിക്കുകയാണ്. പകൽ മുഴുവൻ ഉപരിതലം കഠിനമായി ചൂടുപിടിക്കുകയും രാത്രിയായാൽ പോലും ഈ ചൂട് പുറത്തുപോകാതെ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.
അമിതമായ ചൂടും എസി, ഫാൻ എന്നിവയുടെ അനിയന്ത്രിതമായ ഉപയോഗം കാരണവുമുള്ള വൈദ്യുതി ലോഡും നിമിത്തം ട്രാൻസ്ഫോർമറുകൾ പൊട്ടിത്തെറിക്കുന്നത് തടയാൻ വൈദ്യുതി വകുപ്പ് ജീവനക്കാർ വിചിത്രമായ വഴിയാണ് തേടുന്നത്. ജില്ലയിലെ 44 സബ് സ്റ്റേഷനുകളിലായി ട്രാൻസ്ഫോർമറുകളിൽ ജീവനക്കാർ നിരന്തരമായി വെള്ളമൊഴിച്ച് തണുപ്പിക്കുകയാണ്.
Story Summary
Banda district in Uttar Pradesh is facing a severe heatwave with temperatures crossing a record 48.2°C, causing complete disruption of daily life. Streets desert by 10 AM, and forced by extreme daytime heat, farmers are now cultivating fields at night using LED floodlights. Environmental destruction, inside the Bundelkhand ecosystem, including losing one-sixth of dense forests since 1991 and illegal sand mining in Ken river, has turned Banda into a ‘Heat Island’. To prevent power failures, electricity board workers are continuously spraying water to cool down over 1,000 transformers.

