തിരുവനന്തപുരം: പുതിയ യു ഡി എഫ് മന്ത്രിസഭയിൽ തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിന് പിന്നിൽ മുന്നണിയിലെ ഒരു പ്രമുഖ ഘടകകക്ഷിയാണെന്ന സ്ഫോടനാത്മക വെളിപ്പെടുത്തലുമായി പാലാ എം.എൽ.എ മാണി സി കാപ്പൻ. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തനിക്ക് ഉറപ്പായും മന്ത്രിസ്ഥാനം നൽകാമെന്ന് പരസ്യമായി വാഗ്ദാനം ചെയ്തത് വി ഡി സതീശനും രമേശ് ചെന്നിത്തലയുമായിരുന്നു. എന്നാൽ ജയിച്ചുകയറിയപ്പോൾ തനിക്ക് ക്യാബിനറ്റ് പദവി നൽകുന്നതിനെ ഒരു പ്രത്യേക ഘടകകക്ഷി ശക്തമായി എതിർക്കുകയാണുണ്ടായതെന്ന് കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. ആ ഘടകകക്ഷി ഏതാണെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Mani C Kappan Alleges UDF Ally Blocked His Cabinet Berth In Kerala)
ഒറ്റ എം.എൽ.എ മാത്രമുള്ള പാർട്ടിക്ക് മന്ത്രിസ്ഥാനം നൽകരുതെന്നും, തങ്ങൾക്ക് കൂടുതൽ എം.എൽ.എമാരുണ്ടായിട്ടും അർഹമായ മന്ത്രിസ്ഥാനം കിട്ടുന്നില്ലെന്നും കാണിച്ച് ഈ ഘടകകക്ഷി നേതാവ് കടുംപിടുത്തം പിടിക്കുകയായിരുന്നു. ‘ടീം യുഡിഎഫ്’ എന്ന പേര് പറയുന്ന മുന്നണി കുറച്ചുകൂടി സുതാര്യത കാണിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയിലെ എതിർപ്പുകളെ തുടർന്ന് ഒടുവിൽ അനൂപ് ജേക്കബും താനും ചേർന്ന് ഒരു അനുരഞ്ജന ചർച്ചയ്ക്ക് തയ്യാറാകുകയായിരുന്നു. ഇതനുസരിച്ച് ആദ്യത്തെ രണ്ടര വർഷം അനൂപ് ജേക്കബ് മന്ത്രിയാകട്ടെയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്റെ സാന്നിധ്യത്തിൽ ധാരണയായിട്ടുണ്ട്. ഈ ടേം വ്യവസ്ഥ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ആദ്യത്തെ രണ്ടര വർഷത്തേക്ക് തനിക്ക് മാന്യമായ രീതിയിൽ ക്യാബിനറ്റ് റാങ്കോടെയുള്ള മറ്റേതെങ്കിലും പദവി നൽകി അക്കോമഡേറ്റ് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. ഇതിലൊന്നും എനിക്ക് പരാതിയില്ല, പൂർണ്ണ സന്തോഷത്തോടെയാണ് ഞാൻ പാലായിലേക്ക് മടങ്ങുന്നത്, മാണി സി കാപ്പൻ പറഞ്ഞു നിർത്തി.
Story Summary
Pala MLA Mani C Kappan revealed that a specific UDF ally opposed his induction into the cabinet despite prior promises by V D Satheesan and Ramesh Chennithala. Kappan stated that an agreement was reached for Anoop Jacob to serve as minister for the first half-term, while he expects a cabinet-rank accommodation.

