തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ ഔദ്യോഗിക വസതി മോഹങ്ങൾക്കും വകുപ്പ് തർക്കങ്ങൾക്കും പിന്നാലെ, വാഹനങ്ങളുടെ കാര്യത്തിലും അന്ധവിശ്വാസം മുറുകെപ്പിടിക്കുന്ന മന്ത്രിമാരുടെ നിലപാട് അങ്ങേറിയറ്റം ലജ്ജാവഹമാണെന്ന് മുൻ കൃഷിമന്ത്രി പി. പ്രസാദ് (Kerala minister number 13 car controversy). ശാസ്ത്രസാങ്കേതികവിദ്യ ഇത്രയേറെ പുരോഗമിച്ച 2026-ലും 13-ാം നമ്പർ ഭാഗ്യമില്ലാത്ത നമ്പറാണെന്ന് പറഞ്ഞ് മന്ത്രിമാർ കാർ ഒഴിവാക്കുന്നത് ദൗർഭാഗ്യകരമാണെന്നും വെറും നമ്പറിന്റെ പേരിൽ വണ്ടി ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. പുതുതായി അധികാരമേറ്റ യുഡിഎഫ് മന്ത്രിസഭയിലെ ഒരംഗം പോലും ഔദ്യോഗിക വാഹനമായി 13-ാം നമ്പർ കാർ തിരഞ്ഞെടുക്കാൻ തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് പി. പ്രസാദിന്റെ വിമർശനം.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഈ അന്ധവിശ്വാസത്തെ തിരുത്തി മാതൃക കാണിച്ച മുൻ മന്ത്രിമാരുടെ ചരിത്രം അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ രണ്ടാം പിണറായി സർക്കാരിൽ കൃഷിമന്ത്രിയായിരുന്ന സമയത്ത് പി. പ്രസാദ് തന്നെയായിരുന്നു 13-ാം നമ്പർ ഔദ്യോഗിക കാർ ഉപയോഗിച്ചിരുന്നത്.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന ഡോ. ടി. എം. തോമസ് ഐസക്കും 13-ാം നമ്പർ കാറിലായിരുന്നു യാത്ര ചെയ്തിരുന്നത്.മുൻപ് 2006-ലെ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം. എ. ബേബിയും ഈ കാർ ഏറ്റെടുത്ത് അന്ധവിശ്വാസങ്ങൾക്കെതിരെ മാതൃകയായിരുന്നു.
13 എന്ന അക്കം ‘അശുഭ’ സംഖ്യയെന്ന് വാദിച്ചാണ് പുതിയ യുഡിഎഫ് മന്ത്രിമാർ ഈ കാർ വേണ്ടെന്ന് വെക്കുന്നത്. എന്നാൽ ഇത് ആദ്യമായല്ല യുഡിഎഫ് 13-ാം നമ്പർ ഒഴിവാക്കുന്നത്. മുൻപ് 2011-ൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോഴും 13-ാം നമ്പർ കാർ ആരും ഉപയോഗിക്കാതെ പൂർണ്ണമായും ഒഴിവാക്കിയിരുന്നു. വകുപ്പ് വിഭജനത്തിലും വസതികൾ നിശ്ചയിക്കുന്നതിലും ഉണ്ടായ തർക്കങ്ങൾക്ക് പിന്നാലെ, ഔദ്യോഗിക വാഹനങ്ങളുടെ കാര്യത്തിലും മന്ത്രിമാർ അന്ധവിശ്വാസങ്ങൾക്ക് പിന്നാലെ പോകുന്നത് ജനാധിപത്യ സർക്കാരിന് ചേർന്നതല്ലെന്ന ശക്തമായ വിമർശനമാണ് നിലവിൽ ഇടതുപക്ഷ നേതാക്കൾ ഉയർത്തുന്നത്.
Story Summar: Former Agriculture Minister P. Prasad criticized the newly formed UDF government for its superstition regarding the official state car number 13. He called it shameful that ministers are avoiding the number 13 car in 2026. Prasad noted that during the LDF regime, he, along with leaders like Thomas Isaac and M.A. Baby, had broken this superstition by using the number 13 car, whereas the UDF had previously boycotted the number in 2011 as well.

