കൊച്ചി: ആലുവയിൽ പോലീസിന്റെ മിന്നൽ പരിശോധനയിൽ വൻ കഞ്ചാവ് വേട്ട. രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷകളിൽ കടത്തുകയായിരുന്ന 35 കിലോഗ്രാം കഞ്ചാവ് പോലീസ് പിടികൂടി (Aluva ganja seizure news). സംഭവവുമായി ബന്ധപ്പെട്ട് ഒരു മലയാളിയുൾപ്പെടെ ഏഴ് പേരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ ആറ് പേർ പശ്ചിമ ബംഗാൾ സ്വദേശികളായ ഇതരസംസ്ഥാന തൊഴിലാളികളാണ്. തോട്ടക്കാട്ടുകര, ദേശം എന്നീ ഭാഗങ്ങളിൽ വെച്ചാണ് രണ്ട് ഓട്ടോറിക്ഷകളിലായി എത്തിയ പ്രതികളെ പോലീസ് വലയിലാക്കിയത്.
തോട്ടക്കാട്ടുകരയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവ് പിടികൂടിയത്. ബംഗാളിലെ മുർഷിദാബാദ് സ്വദേശികളായ സുജൻ മണ്ഡൽ (31), ഇനാഫുൽ മണ്ഡൽ (26), മഫീക്കുൽ മണ്ഡൽ (25), കഞ്ചാവ് ഏറ്റുവാങ്ങാനെത്തിയ ആലുവ നൊച്ചിമ പുളിക്കലത്ത് വീട്ടിൽ ആസാദ് (41) എന്നിവരാണ് ഈ സംഘത്തിൽ അറസ്റ്റിലായത്.
അങ്കമാലിയിൽ നിന്ന് ഓട്ടോ വിളിച്ച് കുട്ടമശേരി ഭാഗത്തേക്ക് പോകുന്ന വഴി ദേശം എന്ന സ്ഥലത്ത് വെച്ചാണ് രണ്ടാമത്തെ സംഘം 10 കിലോ കഞ്ചാവുമായി പിടിയിലാകുന്നത്. മുർഷിദാബാദ് സ്വദേശികളായ രാകേഷ് മണ്ഡൽ (25), ബാപ്പി വിശ്വാസ് (28), മാഫിക്കുൽ ബിശ്വാസ് (22) എന്നിവരാണ് ഈ കേസിൽ അറസ്റ്റിലായത്.
പ്രതികൾ ഒഡീഷയിൽ നിന്നാണ് ട്രെയിൻ മാർഗ്ഗം വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
കഞ്ചാവുമായി അങ്കമാലി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ സംഘം അവിടെ നിന്നാണ് ഓട്ടോറിക്ഷകൾ വാടകയ്‌ക്കെടുത്തത്. ഒന്നാം സംഘത്തിലെ ഓട്ടോ ഡ്രൈവറായ ആസാദിന് വിതരണം ചെയ്യാനാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. കിലോയ്ക്ക് 18,000 രൂപ നിരക്കിലാണ് ആസാദിന് ഇവർ കഞ്ചാവ് കൈമാറിയിരുന്നത്. ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലും പ്രാദേശിക വിപണിയിലും വിൽക്കാനാണോ ലഹരിമരുന്ന് എത്തിച്ചതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Summary : In a major drug bust, the Aluva police seized 35 kg of ganja and arrested seven persons, including a local resident and six migrant laborers from Murshidabad, West Bengal. The contraband was smuggled via train from Odisha and was intercepted in two separate auto-rickshaws at Thottakkattukara and Desam. The police revealed that the ganja was brought to be delivered to a local peddler named Azad at a rate of ₹18,000 per kg.

