ചെന്നൈ : തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ എഐഎഡിഎംകെയിൽ (AIADMK) ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നു (AIADMK crisis 2026). പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയെ (EPS) പദവിയിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെ വിമത വിഭാഗം ഒപ്പുശേഖരണവും ജനറൽ കൗൺസിൽ യോഗത്തിനായുള്ള നീക്കങ്ങളും ശക്തമാക്കിയ പശ്ചാത്തലത്തിൽ, ഇപിഎസ് തന്റെ അനുയായികളുടെ അടിയന്തര യോഗം വിളിച്ചു ചേർത്തു. സി.വി. ഷൺമുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിമത ക്യാമ്പ് പാർട്ടിയിൽ വലിയ അട്ടിമറിക്കാണ് നിലവിൽ ശ്രമിക്കുന്നത്. വിമത പക്ഷത്തുള്ള 25 എംഎൽഎമാർ നിയമസഭയിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (TVK) വിപ്പ് അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് പാർട്ടിയിലെ ഭിന്നത പരസ്യമായത്. ഇപിഎസ് പക്ഷത്തുള്ള 22 എംഎൽഎമാർ ഈ നീക്കത്തെ എതിർത്ത് വോട്ട് ചെയ്തിരുന്നു.
സി.വി. ഷൺമുഖം – വേലുമണി ക്യാമ്പ് പാർട്ടി ജനറൽ കൗൺസിൽ അംഗങ്ങൾക്കിടയിൽ അതിവേഗം ഒപ്പുശേഖരണം നടത്തിവരികയാണ്. പാർട്ടിയുടെ ബൈലോ (Rule 19 vii) പ്രകാരം അഞ്ചിലൊന്ന് ജനറൽ കൗൺസിൽ അംഗങ്ങൾ (ഏകദേശം 500 പേർ) ആവശ്യപ്പെട്ടാൽ 30 ദിവസത്തിനകം ജനറൽ സെക്രട്ടറി കൗൺസിൽ യോഗം വിളിക്കാൻ ബാധ്യസ്ഥനാണ്.
തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങളെക്കുറിച്ച് ചർച്ച ചെയ്യണമെന്നാണ് വിമതരുടെ ഔദ്യോഗിക ആവശ്യമെങ്കിലും, പളനിസ്വാമിയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി പാർട്ടിയിൽ പുതിയ നേതൃത്വത്തെ കൊണ്ടുവരികയാണ് ഇവരുടെ യഥാർത്ഥ ലക്ഷ്യം. കൂടാതെ മുൻപ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രമുഖരെ തിരിച്ചെടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.
വിമത നീക്കം ശക്തമായതോടെ എടപ്പാടി പളനിസ്വാമി തന്റെ ക്യാമ്പിലെ നേതാക്കൾക്കും ജില്ലാ സെക്രട്ടറിമാർക്കും ജനറൽ കൗൺസിൽ അംഗങ്ങൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വിമതരുടെ ഒപ്പുശേഖരണവുമായി ആരും സഹകരിക്കരുതെന്നാണ് നിർദ്ദേശം.
ഇരുവിഭാഗവും ഇപ്പോൾ സ്പീക്കർ ജെ.സി.ഡി. പ്രഭാകറിനെ കണ്ട് പരസ്പരം എംഎൽഎമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുകയാണ്. ഇതിനിടയിൽ വിമത നേതാക്കളെ ചർച്ചയ്ക്കായി ഇപിഎസ് ക്ഷണിച്ചിട്ടുണ്ടെങ്കിലും, ഒത്തുതീർപ്പിന് തങ്ങൾ തയ്യാറല്ലെന്ന സൂചനയാണ് വിമത ക്യാമ്പ് നൽകുന്നത്. തമിഴക വെട്രി കഴകം (TVK) നയിക്കുന്ന പുതിയ മന്ത്രിസഭയിൽ ഭരണം പങ്കിടാനുള്ള ചർച്ചകളും ഒരു വശത്ത് വിമതർ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Story Summary: The internal rift within the AIADMK has widened as the rebel faction led by S.P. Velumani and C.Ve. Shanmugam is mobilizing support to convene a General Council meeting to oust General Secretary Edappadi K. Palaniswami. In response, EPS held a key meeting with his loyalists to counter the rebellion and prevent cross-voting MLAs from seizing control.

