ഉഷുവയ്യ: ആഗോളതലത്തിൽ ആശങ്ക പരത്തിയ ഹന്റാവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, അർജന്റീനയിലെ തെക്കേ അറ്റത്തുള്ള നഗരമായ ഉഷുവയ്യയിൽ ശാസ്ത്രജ്ഞർ എലികളെ പിടികൂടാനായി ആദ്യമായി കെണികൾ സ്ഥാപിച്ചു തുടങ്ങി (Hantavirus Outbreak Argentina Ushuaia). ‘എം.വി ഹോണ്ടിയസ്’ എന്ന ക്രൂയിസ് കപ്പലിൽ ഉണ്ടായ ഹന്റാവൈറസ് ബാധയെ തുടർന്ന് മൂന്ന് പേർ മരണപ്പെടുകയും വലിയ ആരോഗ്യപ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ കപ്പൽ ഏപ്രിൽ 1-നാണ് ഉഷുവയ്യയിൽ നിന്നും യാത്ര തിരിച്ചത്. ഇതിനെത്തുടർന്ന്, ബ്യൂണസ് ഐറിസിൽ നിന്നുള്ള ബയോളജിസ്റ്റുകൾ ടിറ ഡെൽ ഫ്യൂഗോ ദ്വീപിന്റെ വിവിധ ഭാഗങ്ങളിൽ ക്യാമ്പ് ചെയ്താണ് എലികളെ പിടികൂടുന്നത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരേയൊരു ഹന്റാവൈറസ് വകഭേദമായ ‘ആൻഡീസ് സ്ട്രെയിൻ’ഈ എലികളിൽ ഉണ്ടോ എന്ന് കണ്ടെത്താനാണ് ശാസ്ത്രജ്ഞരുടെ ശ്രമം.
തുടർന്ന് അണുബാധ കണ്ടെത്താനായി ശാസ്ത്രജ്ഞരും നാഷണൽ പാർക്ക് ജീവനക്കാരും ചേർന്ന് ഉഷുവയ്യയ്ക്ക് പുറത്തുള്ള കാട്ടുപാതകളിലും സമീപത്തുള്ള നാഷണൽ പാർക്കിലുമായി നൂറ്റമ്പതോളം ചെറിയ മെറ്റൽ കൂട്ടിൽ തീർത്ത കെണികൾ സ്ഥാപിച്ചു കഴിഞ്ഞു. എലികളുടെ മൂത്രം, കാഷ്ഠം, ഉമിനീര് എന്നിവയിലൂടെ പകരുന്ന മാരകമായ ഈ ശ്വാസകോശ രോഗത്തിന് നിലവിൽ കൃത്യമായ പ്രതിവിധികളോ വാക്സിനുകളോ ലഭ്യമല്ല. കഴിഞ്ഞ 30 വർഷത്തിനിടയിൽ ടിറ ഡെൽ ഫ്യൂഗോ പ്രവിശ്യയിൽ എവിടെയും ഹന്റാവൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, വടക്കൻ പ്രവിശ്യകളായ റിയോ നെഗ്രോ, ചുബുട്ട് എന്നിവിടങ്ങളിലാണ് സാധാരണയായി ഈ രോഗം കണ്ടുവരാറുള്ളതെന്നും പ്രാദേശിക ആരോഗ്യ വിഭാഗം വ്യക്തമാക്കി. അതിനാൽ കപ്പലിലുണ്ടായ രോഗബാധ മറ്റ് ഏതെങ്കിലും പ്രദേശങ്ങളിൽ വെച്ച് സംഭവിച്ചതാകാനാണ് സാധ്യതയെന്നും ശാസ്ത്രജ്ഞർ കരുതുന്നു. മരിച്ചവരിൽ ഉൾപ്പെടുന്ന ഡച്ച് ദമ്പതികൾ അർജന്റീന, ചിലി, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായി യാത്ര ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Summary: Scientists in Argentina’s southernmost city of Ushuaia have begun setting up dozens of rodent traps to determine if local wildlife carries the lethal hantavirus. This scientific mission follows a global health scare aboard the MV Hondius cruise ship, which sailed from Ushuaia on April 1 after a severe outbreak killed three passengers.

