ബംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ തടവിൽ കഴിയുന്ന കന്നഡ താരം ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചതായി സാമൂഹിക മാധ്യമങ്ങളിൽ പരന്ന അഭ്യൂഹങ്ങൾ തള്ളി ജയിൽ അധികൃതർ. ഞായറാഴ്ച രാത്രിയോടെയാണ് കന്നഡ മാധ്യമങ്ങളിലടക്കം ഈ വാർത്ത വ്യാപകമായി പ്രചരിച്ചത്. എന്നാൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും ദർശന് ജയിലിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ജയിൽ ഡി.ജി.പി വ്യക്തമാക്കി.(Kannada Actor Darshan Suicide Attempt Rumors Dismissed By Jail Authorities)
അതേസമയം, ദർശൻ അതീവ നിരാശനാണെന്ന് ഭാര്യ വിജയലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. രേണുകാസ്വാമി വധക്കേസിൽ ദർശൻ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. കേസിന്റെ വിചാരണ നടപടികളുടെ പുരോഗതി വിലയിരുത്താൻ ഒരു വർഷം കൂടി കാത്തിരിക്കാനാണ് കോടതി നിർദേശിച്ചത്. അടുത്ത ഒരു വർഷത്തേക്ക് ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതാണ് നടനെ കടുത്ത മാനസിക വിഷമത്തിലാക്കിയത്.
മേയ് 19 ദർശന്റെയും വിജയലക്ഷ്മിയുടെയും 23-ാം വിവാഹ വാർഷികമാണ്. ഇത്തവണത്തെ വിവാഹ വാർഷികം ജയിലിൽ വെച്ച് ഒരുമിച്ച് ആഘോഷിക്കാൻ അനുവദിക്കണമെന്ന് കാണിച്ച് വിജയലക്ഷ്മി ജയിൽ ഡി.ജി.പിക്ക് പ്രത്യേക അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ജയിൽ ചട്ടങ്ങൾ ലംഘിച്ചുള്ള ഇത്തരം അപേക്ഷകളിൽ അധികൃതർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. 2024 ജൂണിലാണ് ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിൽ രേണുകാസ്വാമി എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്. ഈ കേസിൽ നേരത്തെ ദർശന് കർണാടക ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നുവെങ്കിലും പിന്നീട് സുപ്രീം കോടതി ഇത് റദ്ദാക്കുകയായിരുന്നു.
Story Summary
Prison authorities have dismissed rumors circulating on social media that Kannada actor Darshan, jailed in the Renukaswamy murder case, attempted suicide. His wife Vijayalakshmi shared that he is in deep despair after the Supreme Court recently rejected his bail plea, extending his custody for another year.

