ബെംഗളൂരു: മാതാപിതാക്കൾ തമ്മിലുള്ള ബന്ധം വിയോജിപ്പിലാണെങ്കിലും, അവിവാഹിതയായ പ്രായപൂർത്തിയായ മകളുടെ ഉന്നതവിദ്യാഭ്യാസച്ചെലവുകൾ വഹിക്കാൻ പിതാവിന് നിയമപരമായ ബാധ്യതയുണ്ടെന്ന് കർണാടക ഹൈക്കോടതി. 2005-ലെ ഗാർഹിക പീഡന നിരോധന നിയമത്തിലെ (DV Act) സെക്ഷൻ 20(d) പ്രകാരം വിദ്യാഭ്യാസച്ചെലവുകൾക്കായി പിതാവിൽ നിന്ന് സാമ്പത്തിക സഹായം തേടാൻ മകൾക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.(Karnataka High Court Orders Father To Pay Educational Expenses Of Adult Unmarried Daughter)
പിജി മെഡിക്കൽ കോഴ്‌സിന്റെ വാർഷിക ഫീസായി മകൾക്ക് 16 ലക്ഷം രൂപ നൽകണമെന്ന ട്രയൽ കോടതി ഉത്തരവ് ചോദ്യം ചെയ്ത് മംഗളൂരു സ്വദേശിയായ 53-കാരൻ സമർപ്പിച്ച പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എച്ച്.പി. സന്ദേഷ് ഉത്തരവിട്ടത്. “കുട്ടിക്ക് പ്രായപൂർത്തിയായെന്ന കാരണത്താൽ അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ നൽകാനുള്ള മാതാപിതാക്കളുടെ ഉത്തരവാദിത്തം ഇല്ലാതാകുന്നില്ല. മക്കൾക്ക് ഉന്നതവിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുക എന്നത് ലോകത്തെല്ലായിടത്തും നിലനിൽക്കുന്ന ധാർമ്മികവും സാന്മാര്ഗികവുമായ കടമയാണ്.”
എം.ബി.ബി.എസ് പഠനകാലത്ത് പിതാവ് തന്നെയാണ് ഫീസ് അടച്ചിരുന്നത്. തുടർന്ന് ഓൾ ഇന്ത്യ തലത്തിൽ 11,722-ാം റാങ്ക് നേടി ഗവൺമെന്റ് മെറിറ്റിൽ പ്രവേശനം നേടിയ മകൾക്ക് 16 ലക്ഷം രൂപ മാത്രമാണ് വാർഷിക ഫീസ്. മാനേജ്‌മെന്റ് ക്വോട്ടയിൽ ഇത് 75 ലക്ഷത്തോളം രൂപ വരും. നിലവിൽ മാതാപിതാക്കൾ ഒരേ കെട്ടിടത്തിൽ വ്യത്യസ്ത നിലകളിലാണ് താമസം. മാതാപിതാക്കൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം മകൾ അമ്മയോടൊപ്പമാണ് താമസിക്കുന്നത്. പിതാവിന്റെ ആദായനികുതി റിട്ടേണുകളും ബാങ്ക് രേഖകളും പരിശോധിച്ച കോടതി, അദ്ദേഹത്തിന് സാമ്പത്തിക ശേഷിയുണ്ടെന്ന് കണ്ടെത്തി. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും ലോൺ ഇടപാടുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.
കുട്ടിക്ക് പ്രായപൂർത്തിയായതിനാൽ ഉന്നതവിദ്യാഭ്യാസ ചെലവിന് അർഹതയില്ലെന്ന പിതാവിന്റെ വാദം അംഗീകരിച്ചാൽ ഗാർഹിക പീഡന നിരോധന നിയമത്തിലെ സുപ്രധാന വകുപ്പുകളുടെ പ്രസക്തി തന്നെ ഇല്ലാതാകുമെന്ന് കോടതി നിരീക്ഷിച്ചു. മാതാപിതാക്കൾക്കിടയിൽ തർക്കങ്ങളുണ്ടെങ്കിലും മകൾക്ക് അവരിൽ നിന്ന് ന്യായമായ വിദ്യാഭ്യാസച്ചെലവ് ഈടാക്കാൻ പൂർണ്ണ അവകാശമുണ്ടെന്ന സുപ്രീം കോടതിയുടെ മുൻ ഉത്തരവും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Story Summary
The Karnataka High Court held that an adult unmarried daughter is entitled to seek educational expenses for postgraduation from her father under Section 20(d) of the Protection of Women from Domestic Violence Act, 2005. Dismissing a petition by a Mangaluru man, the court upheld the order directing him to pay ₹16 lakh towards his daughter’s PG medical fees, emphasizing that parental duties do not end when a child turns 18.


