തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് തലസ്ഥാന നഗരി ഒരുങ്ങി. നിറം മാറുന്ന കാലാവസ്ഥയെ കടത്തിവെട്ടി ആവേശത്തിലാണ് യു.ഡി.എഫ് പ്രവർത്തകർ. പത്ത് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഐക്യജനാധിപത്യ മുന്നണി കേരളത്തിൽ വീണ്ടും അധികാരമേൽക്കുന്നത്. ഇന്ന് രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിന് പിന്നിലുള്ള സെൻട്രൽ സ്റ്റേഡിയത്തിലെ കൂറ്റൻ വേദിയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പുതിയ മന്ത്രിസഭയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.(VD Satheesan Cabinet Oath Ceremony Live Updates From Central Stadium Thiruvananthapuram)
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള ദേശീയ നേതാക്കൾ ചടങ്ങിൽ നേരിട്ട് പങ്കെടുക്കും. പതിനയ്യായിരത്തോളം പേർക്ക് ഇരിപ്പിട സൗകര്യമുള്ള പന്തലാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി അടക്കം 21 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. മന്ത്രിമാരുടെ അന്തിമ പട്ടിക ഞായറാഴ്ച വൈകീട്ട് 5 മണിയോടെ വി.ഡി. സതീശൻ രാജ്ഭവനിലെത്തി ഗവർണർക്ക് കൈമാറിയിരുന്നു. വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക പട്ടിക സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം മുഖ്യമന്ത്രി ഗവർണർക്ക് സമർപ്പിക്കും.
1982-ലെ കെ. കരുണാകരൻ സർക്കാരിന് ശേഷം, ആറ് പതിറ്റാണ്ടുകൾക്കിടയിൽ ആദ്യമായാണ് യു.ഡി.എഫിന്റെ മുഴുവൻ മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് എന്ന പ്രത്യേകതയും ഈ പുതിയ ടീമിനുണ്ട്. ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന 21 അംഗ മന്ത്രിസഭ വി.ഡി. സതീശൻ (മുഖ്യമന്ത്രി), പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി. ജോൺ, എ.പി. അനിൽകുമാർ, എൻ. ഷംസുദ്ദീൻ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്ദുൾ ഗഫൂർ, ടി. സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ ജനീഷ് എന്നിവരാണ്.
Story Summary
After a ten-year hiatus, the UDF government led by VD Satheesan is taking oath today at the Central Stadium in Thiruvananthapuram. In a historic move, all 21 cabinet ministers will be sworn in together in the presence of national leaders like Rahul Gandhi and Mallikarjun Kharge.

