കാബൂൾ: അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾക്ക് മേൽ വീണ്ടും കരിനിഴൽ വീഴ്ത്തി താലിബാൻ ഭരണകൂടത്തിന്റെ പുതിയ വിവാദ കുടുംബനിയമ നിയന്ത്രണം. വിവാഹം, വിവാഹമോചനം, ബാലവിവാഹം എന്നിവയുമായി ബന്ധപ്പെട്ട് താലിബാൻ പരമാധികാരി ഹിബത്തുള്ള അഖുന്ദ്സാദ അംഗീകരിച്ച 31 വകുപ്പുകളുള്ള പുതിയ ഉത്തരവാണ് ഇപ്പോൾ ആഗോളതലത്തിൽ കടുത്ത വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. മെയ് പകുതിയോടെ ഭരണകൂടത്തിന്റെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഈ നിയമം അഫ്ഗാൻ മാധ്യമം ആണ് പുറത്തുവിട്ടത്.(Taliban introduces controversial family law rules girls silence as marriage consent in Afghanistan)
“ദമ്പതികൾ തമ്മിലുള്ള വേർപിരിയലിന്റെ തത്വങ്ങൾ” എന്ന് പേരിട്ടിരിക്കുന്ന ഈ രേഖയിൽ ബാലവിവാഹം, കാണാതാകുന്ന ഭർത്താക്കന്മാർ, നിർബന്ധിത വേർപിരിയൽ, മതത്യാഗം, വ്യഭിചാര ആരോപണം എന്നിവയുമായി ബന്ധപ്പെട്ട കടുത്ത നിയന്ത്രണങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പെൺകുട്ടികളുടെ വ്യക്തിസ്വാതന്ത്ര്യത്തെ പൂർണ്ണമായും ഹനിക്കുന്നതാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ.
പ്രായപൂർത്തിയായ ഒരു പെൺകുട്ടി വിവാഹാലോചനയോട് ‘മൗനം’ പാലിച്ചാൽ, അത് അവളുടെ വിവാഹസമ്മതമായി കണക്കാക്കാം എന്ന് നിയമത്തിൽ പറയുന്നു. എന്നാൽ ഒരു ആൺകുട്ടിയോ അല്ലെങ്കിൽ മുൻപ് വിവാഹിതയായ സ്ത്രീയോ മൗനം പാലിച്ചാൽ അത് സമ്മതമായി കണക്കാക്കില്ല. കുട്ടിയുടെ പിതാവോ മുത്തശ്ശനോ അല്ലാത്ത മറ്റ് ബന്ധുക്കളാണ് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വിവാഹം നടത്തുന്നതെങ്കിൽ പോലും, പങ്കാളി സാമൂഹികമായി അനുയോജ്യനാണെങ്കിൽ ആ വിവാഹം നിയമപരമായി സാധുതയുള്ളതായിരിക്കും.
ചെറുപ്രായത്തിൽ വിവാഹിതരായ കുട്ടികൾക്ക് പ്രായപൂർത്തിയായ ശേഷം വിവാഹമോചനം വേണമെങ്കിൽ അതിനായി താലിബാൻ കോടതിയുടെ പ്രത്യേക ഉത്തരവ് വാങ്ങണം. കൂടാതെ, വ്യഭിചാര ആരോപണം, ഭർത്താക്കന്മാരുടെ ദീർഘകാലത്തെ അസാന്നിധ്യം എന്നിവയുണ്ടായാൽ ദമ്പതികളെ വേർപെടുത്താനും ജയിലിലടയ്ക്കാനും താലിബാൻ ജഡ്ജിമാർക്ക് പുതിയ നിയമം വിപുലമായ അധികാരം നൽകുന്നു. 2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തതിന് ശേഷം സ്ത്രീകൾക്കെതിരെ ഏർപ്പെടുത്തുന്ന ക്രൂരമായ നിയന്ത്രണങ്ങളുടെ തുടർച്ചയാണിത്. നിലവിൽ ആറാം ക്ലാസിന് മുകളിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരിക്കുകയാണ്. യൂണിവേഴ്സിറ്റികളിലും ജോലിക്കും സ്ത്രീകൾക്ക് വിലക്കുണ്ട്. താലിബാന്റെ ഈ നയങ്ങളെ ‘ലിംഗ വർണ്ണവിവേചനം’ എന്നാണ് അന്താരാഷ്ട്ര സംഘടനകൾ വിശേഷിപ്പിക്കുന്നത്.
Story Summary
The Taliban regime in Afghanistan has introduced a controversial 31-article family law decree approved by supreme leader Hibatullah Akhundzada, which states a virgin girl’s silence confirms marriage consent. The regulation, heavily criticized globally as a form of gender apartheid, grants fathers extensive authority over child marriages and empowers Taliban judges to enforce strict rulings on adultery and separation.

