കണ്ണൂർ: തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് പിന്നാലെ ഇടത് മുന്നണിയിലെ സിപിഎമ്മിലും സിപിഐയിലും സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത ആഭ്യന്തര കലഹം. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും, സിപിഐ ആലപ്പുഴ ജില്ലാ കൗൺസിലിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയുമാണ് അംഗങ്ങൾ രൂക്ഷവിമർശനം ഉയർത്തിയത്.(CPM and CPI district committees slam Pinarayi Vijayan and Binoy Viswam over election failure)
മുഖ്യമന്ത്രി പിണറായി വിജയന്റെ കടുംപിടുത്തങ്ങളും ശൈലിയുമാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് ആക്കം കൂട്ടിയതെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ അംഗങ്ങൾ തുറന്നടിച്ചു. ഈ പോക്ക് തുടർന്നാൽ കേരളത്തിലും പാർട്ടിക്ക് ബംഗാളിന്റെ ഗതിയുണ്ടാകുമെന്ന മുന്നറിയിപ്പും ഉയർന്നു. പാർട്ടിയിൽ എല്ലാവർക്കും പ്രായപരിധി ബാധകമാക്കുമ്പോൾ പിണറായി വിജയന് മാത്രം എന്താ പ്രായപരിധിയില്ലേ എന്ന് ചില അംഗങ്ങൾ യോഗത്തിൽ ചോദ്യമുയർത്തി. മുഖ്യമന്ത്രിയുടെ പല പ്രസ്താവനകളും വോട്ടർമാരെ അകറ്റാൻ കാരണമായെന്നും വിമർശനമുണ്ട്.
പാർട്ടി ജയിച്ചാലും കെ.കെ. ശൈലജ ജയിക്കരുതെന്ന് ചിലർ മനഃപൂർവ്വം വാശിപിടിച്ചതായി കമ്മിറ്റിയിൽ ആരോപണമുയർന്നു. തളിപ്പറമ്പിൽ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ ഭാര്യ പി.കെ. ശ്യാമളയെ മത്സരിപ്പിച്ചത് നേതൃത്വത്തിന് സംഭവിച്ച വലിയ പിഴവാണ്. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ പാർട്ടി നൽകിയ വിശദീകരണം ജനങ്ങൾ തള്ളിക്കളഞ്ഞു. പയ്യന്നൂരിലും തളിപ്പറമ്പിലും ഉണ്ടായ പരാജയങ്ങൾ ഇതിന് തെളിവാണ്. നേതൃത്വം തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കുമെന്ന താക്കീതും യോഗത്തിലുണ്ടായി. കെ.കെ. രാഗേഷിനെതിരെയും വിമർശനമുണ്ടായി.
അതേസമയം, ആലപ്പുഴയിൽ നടന്ന സിപിഐ ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയാണ് അണികൾ തിരിഞ്ഞത്. മുൻ സെക്രട്ടറിമാരെപ്പോലെ കൃത്യസമയത്ത് ശക്തമായ നിലപാടുകൾ പ്രഖ്യാപിക്കാൻ ബിനോയ് വിശ്വത്തിന് സാധിക്കുന്നില്ലെന്നും, അദ്ദേഹത്തിന്റെ മൃദുസമീപനങ്ങൾ പാർട്ടിയെ പൊതുസമൂഹത്തിൽ പരിഹാസ്യമാക്കുകയാണെന്നും വിമർശനം ഉയർന്നു.
Story Summary
Severe internal criticism has erupted within the CPI(M) and CPI district committees following recent electoral setbacks. In Kannur, CPI(M) members fiercely attacked Chief Minister Pinarayi Vijayan’s working style and questioned his age exemption, while CPI’s Alappuzha council slammed State Secretary Binoy Viswam for failing to take timely political stances.

