റായ്പൂർ: ഛത്തീസ്ഗഢിലെ ഖുർകോട്ട് ഗ്രാമത്തിൽ തണ്ണിമത്തൻ കഴിച്ചതിനെത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയിൽ കൗമാരക്കാരൻ മരിച്ചു. പോഡി ദൽഹ സ്വദേശിയായ അഖിലേഷ് ധീവർ (15) ആണ് മരിച്ചത്. ബന്ധുവീട്ടിൽ വിവാഹത്തിനെത്തിയ നാല് കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ശ്രീ ധീവർ (4), പിന്റു ധീവർ (12), ഹിതേഷ് ധീവർ (13) എന്നിവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.(Chhattisgarh Watermelon Death, Boy Dies After Eating Cut Watermelon In Chhattisgarh Food Poisoning)
ഞായറാഴ്ച വൈകുന്നേരമാണ് കുട്ടികൾ വീട്ടിൽ മുറിച്ചുവെച്ചിരുന്ന തണ്ണിമത്തൻ കഴിച്ചത്. മണിക്കൂറുകൾക്ക് ശേഷം അഖിലേഷിന് ഛർദ്ദിയും വയറിളക്കവും ശ്വാസതടസ്സവും അനുഭവപ്പെട്ടു. തുടർന്ന് മറ്റ് കുട്ടികൾക്കും സമാനമായ ആരോഗ്യപ്രശ്നങ്ങളുണ്ടായി. തിങ്കളാഴ്ച ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അഖിലേഷ് മരിച്ചിരുന്നു. മറ്റ് മൂന്ന് കുട്ടികളുടെയും നില ഗുരുതരമായതിനെത്തുടർന്ന് അവരെ എമർജൻസി വാർഡിലേക്ക് മാറ്റി.
രാവിലെ മുറിച്ചുവെച്ച തണ്ണിമത്തൻ വൈകുന്നേരമാണ് കുട്ടികൾ കഴിച്ചതെന്ന് ജില്ലാ ആശുപത്രി സിവിൽ സർജൻ ഡോ. എസ്. കുജൂർ പറഞ്ഞു. ദീർഘനേരം മുറിച്ചുവെച്ചതിനാൽ പഴത്തിൽ ബാക്ടീരിയ ബാധയുണ്ടായതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി സൂക്ഷിച്ചിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന ബാക്കി തണ്ണിമത്തൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ലാബ് പരിശോധനയ്ക്കായി കൊണ്ടുപോയി.
Story Summary
A 15-year-old boy died and three other children fell ill in Chhattisgarh’s Janjgir-Champa district after consuming cut watermelon. Doctors suspect food poisoning due to contamination of the fruit which was kept open for hours.

