കൊച്ചി: മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ വ്യാജരേഖകൾ ചമച്ച് നടന്ന വൻകിട അവയവക്കച്ചവടത്തിൽ എറണാകുളം റൂറൽ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നു. കേസിലെ മുഖ്യസൂത്രധാരനായ കാസർകോട് സ്വദേശി മുഹമ്മദ് നജീബ് കല്ലട്രയ്ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു (Organ Trafficking Kochi). ഇയാൾ വിദേശത്തേക്ക് കടന്നോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. നജീബിന്റെ ഭാര്യ റഷീദയെ കഴിഞ്ഞ ദിവസം കരിമുകളിലെ ഫ്ലാറ്റിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പള്ളിക്കര കേന്ദ്രീകരിച്ച് കഴിഞ്ഞ മൂന്ന് വർഷമായി നജീബും സംഘവും പ്രവർത്തിച്ചുവരികയായിരുന്നു എന്നാണ് കണ്ടെത്തൽ. ‘കല്ലട്ര മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ മറവിലായിരുന്നു ഇടപാടുകൾ. അവയവദാതാക്കൾ സ്വീകർത്താക്കളുടെ അടുത്ത ബന്ധുക്കളാണെന്ന് വരുത്തിത്തീർക്കാൻ എംപിമാർ, എംഎൽഎമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ വ്യാജ സീലുകളും ലെറ്റർഹെഡുകളും ഉപയോഗിച്ച് ഇവർ രേഖകൾ നിർമ്മിച്ചിരുന്നു. അവയവദാനത്തിന് നിർബന്ധമായ ‘അൾട്രൂയിസം സർട്ടിഫിക്കറ്റുകൾ’ വരെ ഇവർ വ്യാജമായി ചമച്ചതായാണ് പോലീസ് പറയുന്നത്.
വ്യാജരേഖകൾ ചമയ്ക്കാൻ സഹായിച്ച ഡിടിപി സെന്റർ ഉടമകളടക്കം മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിപ്പട്ടികയിലുള്ള ആസിഫ് എന്നയാൾക്കായും കൊല്ലം സ്വദേശികളായ രണ്ട് പേർക്കായും അന്വേഷണം തുടരുന്നു. ഈ റാക്കറ്റ് വഴി എത്രത്തോളം നിയമവിരുദ്ധ ശസ്ത്രക്രിയകൾ നടന്നു എന്ന് കണ്ടെത്താൻ വിപുലമായ മെഡിക്കൽ പരിശോധനകളും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്തർസംസ്ഥാന, രാജ്യാന്തര തലത്തിലുള്ള വലിയൊരു ശൃംഖല തന്നെ ഈ തട്ടിപ്പിന് പിന്നിലുണ്ടെന്നാണ് പ്രാഥമിക നിഗമനം.
Summary: Ernakulam Rural Police are forming a Special Investigation Team (SIT) to probe a massive organ trafficking racket involving forged documents. While kingpin Sabu Najeeb is on the run, his wife has been arrested, and the investigation reveals the use of fake Aadhaar cards and forged official seals to facilitate illegal transplants.

