ജക്കാർത്ത: ഇന്തോനേഷ്യയിലെ ഹൽമഹേര ദ്വീപിലുള്ള ഡുക്കോണോ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. വെള്ളിയാഴ്ച രാവിലെ ഉണ്ടായ സ്ഫോടനത്തെത്തുടർന്ന് പർവ്വതത്തിൽ കുടുങ്ങിയ 17 പേരെ രക്ഷപ്പെടുത്തിയതായും മൂന്ന് സഞ്ചാരികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പ്രാദേശിക രക്ഷാസേന അറിയിച്ചു (Mount Dukono Eruption Indonesia). വടക്കൻ മലുക്കു പ്രവിശ്യയിലെ അഗ്നിപർവ്വതം പ്രാദേശിക സമയം രാവിലെ 07:41-നാണ് പൊട്ടിത്തെറിച്ചത്. ആകാശത്തേക്ക് ഏകദേശം 10 കിലോമീറ്റർ ഉയരത്തിൽ ചാരവും പുകയും ഉയർന്നതായി ഇന്തോനേഷ്യൻ വോൾക്കനോളജി ഏജൻസി വ്യക്തമാക്കി.
9 സിംഗപ്പൂർ സ്വദേശികളും 11 ഇന്തോനേഷ്യക്കാരും ഉൾപ്പെടെ 20 സഞ്ചാരികളാണ് പർവ്വതത്തിൽ കുടുങ്ങിയത്. ഇതിൽ 17 പേരെ സുരക്ഷിതമായി താഴെയെത്തിച്ചു. സ്ഫോടനത്തിൽ രണ്ട് സിംഗപ്പൂർ സ്വദേശികളടക്കം മൂന്ന് പേർ മരിച്ചതായി രക്ഷപ്പെട്ടവർ പറഞ്ഞുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അഗ്നിപർവ്വതത്തിന് നാല് കിലോമീറ്റർ ചുറ്റളവിൽ ആരും പ്രവേശിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 2024-ലെ സ്ഫോടനത്തിന് ശേഷം ഇവിടേക്ക് മലകയറുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നതായി പോലീസ് അറിയിച്ചു.
പസഫിക് ‘റിംഗ് ഓഫ് ഫയർ’ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യയിൽ അഗ്നിപർവ്വത സ്ഫോടനങ്ങളും ഭൂചലനങ്ങളും പതിവാണ്. കഴിഞ്ഞ വർഷം ഡുക്കോണോയിലെ പ്രവർത്തനങ്ങൾ കുറഞ്ഞുവെങ്കിലും ഈ വർഷം മാർച്ച് മുതൽ വീണ്ടും സജീവമാകുകയായിരുന്നു. മഴ പെയ്താൽ അഗ്നിപർവ്വതത്തിൽ നിന്നുള്ള ചെളി ഒഴുകാനുള്ള സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. നിലവിൽ വിമാന സർവീസുകളെ സ്ഫോടനം ബാധിച്ചിട്ടില്ല.
Summary: Authorities in Indonesia are searching for three missing hikers following the eruption of Mount Dukono on Halmahera Island. While 17 people have been evacuated, survivors reported three deaths, including two Singaporeans. The volcano spewed ash up to 10 km into the sky, prompting an alert status. Officials warned locals to stay clear of a 4-km radius and highlighted risks of volcanic mudflow.

