ന്യൂഡൽഹി : ഏറ്റവും മാരകമായ വൈറസുകളിൽ ഒന്നായ ഹന്റാ വൈറസ് പടർന്നതിനെത്തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തിൽ കുടുങ്ങിയ ‘എംവി ഹോണ്ടിയസ്’ കപ്പലിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉണ്ടെന്ന് സ്ഥിരീകരിച്ചു. കപ്പൽ ഓപ്പറേറ്റർമാരായ ഓഷ്യൻവൈഡ് എക്സ്പെഡിഷൻസ് പുറത്തുവിട്ട പട്ടികയിലാണ് ഇന്ത്യക്കാരുടെ സാന്നിധ്യം വ്യക്തമായത്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ നിലവിൽ ലഭ്യമല്ല.(Hantavirus Outbreak, Two Indians Stranded On MV Hondius Ship)
അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച കപ്പലിൽ ഒരു പക്ഷിനിരീക്ഷണ യാത്രയ്ക്കിടെയാണ് വൈറസ് എത്തിയതെന്നാണ് കരുതുന്നത്. രോഗബാധിതരായ എലികളുടെ വിസർജ്യങ്ങളിൽ നിന്നുള്ള സൂക്ഷ്മകണികകൾ ശ്വസിച്ചതിലൂടെയാകാം യാത്രക്കാർക്ക് രോഗം ബാധിച്ചത്. ഡച്ച്, ജർമ്മൻ പൗരന്മാരാണ് നിലവിൽ മരണപ്പെട്ടത്.
എലികളിൽ നിന്ന് പടരുന്ന ഈ വൈറസ് ശ്വാസകോശത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. തുടക്കത്തിൽ പനി, പേശി വേദന തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുമെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ ശ്വാസകോശത്തിൽ ദ്രാവകം നിറയുകയും മരണം സംഭവിക്കുകയും ചെയ്യാം. 50 ശതമാനമാണ് ഇതിന്റെ മരണനിരക്ക്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അടുത്ത സമ്പർക്കത്തിലൂടെ മാത്രമേ ഇത് പടരുകയുള്ളൂ.
കപ്പൽ ഇപ്പോൾ കേപ് വെർഡെ പിന്നിട്ട് സ്പെയിനിലെ കാനറി ദ്വീപുകളിലേക്ക് നീങ്ങുകയാണ്. രോഗബാധിതരായ മൂന്ന് പേരെ എയർ ആംബുലൻസ് വഴി ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയിലേക്ക് മാറ്റി. മെയ് 11-ഓടെ ബാക്കിയുള്ള യാത്രക്കാരെ കപ്പലിൽ നിന്ന് ഇറക്കാനാണ് തീരുമാനം.
Story Summary
Two Indian crew members are stranded on the luxury ship MV Hondius in the Atlantic Ocean following a deadly Hantavirus outbreak that killed three passengers. While the WHO maintains a low global risk, health authorities are closely monitoring the situation due to the virus’s high fatality rate and long incubation period.

