ന്യൂയോർക്ക്: ജെപി മോർഗൻ ചേസ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ലോർണ ഹജ്ദിനിക്കെതിരെയുള്ള ലൈംഗിക പീഡനക്കേസിൽ പുതിയ സാക്ഷിമൊഴികളുമായി രണ്ടുപേർ രംഗത്ത് (JPMorgan Chase Lawsuit). മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നും വംശീയമായി അധിക്ഷേപിച്ചെന്നും കാട്ടി മുൻ ജീവനക്കാരനായ ചിരായു റാണ (35) നൽകിയ പരാതിയിലാണ് നാടകീയമായ വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്. മാൻഹാട്ടൻ സുപ്രീം കോടതിയിൽ സമർപ്പിച്ച പുതുക്കിയ പരാതിയിലാണ് ഈ സാക്ഷിമൊഴികൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
റാണയുടെ അപ്പാർട്ട്‌മെന്റിൽ ലോർണ പൂർണ്ണ നഗ്നയായി അതിക്രമിച്ചു കയറിയെന്നും റാണയെ തന്റെ ‘സ്വത്താണെന്ന്’ അവകാശപ്പെട്ടെന്നും ഒരു സാക്ഷി മൊഴി നൽകി. റാണയും ലോർണയും താനുമടങ്ങുന്ന ഒരു ലൈംഗിക ബന്ധത്തിന് ലോർണ നിർബന്ധിച്ചുവെന്നും, ഇതിൽ നിന്ന് ഒഴിയാൻ റാണ കേണപേക്ഷിക്കുന്നത് കേട്ടതായും സാക്ഷി വെളിപ്പെടുത്തി. ലോർണ റാണയെ കഴുത്തിൽ ചുംബിക്കുന്നതും കടന്നുപിടിക്കുന്നതും കണ്ടതായി രണ്ടാമത്തെ സാക്ഷിയും മൊഴി നൽകിയിട്ടുണ്ട്.
ലോർണയിൽ നിന്നുള്ള നിരന്തരമായ അതിക്രമങ്ങൾ കാരണം തനിക്ക് കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായെന്നും ഇതിനായി ചികിത്സ തേടിയെന്നും റാണ കോടതിയെ അറിയിച്ചു. ചികിത്സാ രേഖകളും അദ്ദേഹം തെളിവായി ഹാജരാക്കിയിട്ടുണ്ട്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ആദ്യ പരാതി പിൻവലിച്ച റാണ, കൂടുതൽ തെളിവുകളുമായാണ് ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം, ലോർണയുടെ അഭിഭാഷകരും ജെപി മോർഗൻ അധികൃതരും ഈ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചു. കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതായും, അന്വേഷണവുമായി റാണ സഹകരിച്ചില്ലെന്നുമാണ് ബാങ്കിന്റെ നിലപാട്. ലോർണയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കാൻ കെട്ടിച്ചമച്ച കഥയാണിതെന്ന് അവരുടെ അഭിഭാഷകർ വാദിക്കുന്നു. ലോകപ്രശസ്തമായ ഒരു ധനകാര്യ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥ ഉൾപ്പെട്ട ഈ കേസ് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചയായിരിക്കുകയാണ്.
Story Summary: Two additional witnesses have testified against Lorna Hajdini, Executive Director at JPMorgan Chase, in a sexual harassment lawsuit filed by former employee Chirayu Rana. The witnesses provided shocking details of inappropriate conduct and harassment at Rana’s apartment. While JPMorgan and Hajdini’s lawyers deny all allegations as false, the case continues in Manhattan Supreme Court.

