ചെന്നൈ: തമിഴ്നാട്ടിൽ 108 സീറ്റുകൾ നേടിയ വിജയ്‌യുടെ ടിവികെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണ്ട സാഹചര്യത്തിൽ, കോൺഗ്രസ് (5 സീറ്റുകൾ) പിന്തുണ അറിയിച്ചതോടെ വിജയ്‌യുടെ പക്ഷം 113-ൽ എത്തി. ബാക്കിയുള്ള അഞ്ച് സീറ്റുകൾക്കായി സി.പി.എം (2), സി.പി.ഐ (2), വി.സി.കെ (2), മുസ്ലിം ലീഗ് (2) എന്നീ പാർട്ടികളുടെ പിന്തുണ തേടിയിരിക്കുകയാണ് വിജയ്.(Vijay TVK Government Formation Tamil Nadu 2026 Congress And Left Support)
വിജയ് ബിജെപി പാളയത്തിലേക്ക് പോകരുത്, എൻഡിഎ സഖ്യകക്ഷികളുടെ പിന്തുണ തേടരുത് എന്നീ കർശന ഉപാധികളോടെയാണ് കോൺഗ്രസ് പിന്തുണ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് ഗവർണർക്ക് കത്ത് നൽകും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേരിട്ട് ഇടതുപക്ഷ ദേശീയ നേതാക്കളുമായി സംസാരിച്ചു. തമിഴ്നാട്ടിൽ ബിജെപിക്ക് സ്വാധീനമുണ്ടാക്കാൻ അവസരം നൽകരുതെന്നും മതനിരപേക്ഷ ശക്തികൾ ഒന്നിക്കണമെന്നുമാണ് ഖാർഗെയുടെ നിലപാട്.
വിജയ്‌ക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വങ്ങൾ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്ന് സി.പി.എം, സി.പി.ഐ നേതാക്കൾ അറിയിച്ചു. എന്നാൽ, ബിജെപിയെ തടയാൻ വിജയ്‌ക്കൊപ്പം നിൽക്കണമെന്ന അഭിപ്രായത്തിനാണ് പാർട്ടിക്കുള്ളിൽ മുൻതൂക്കം. വിജയ്‌യെ പിന്തുണയ്ക്കുന്ന കാര്യത്തിൽ അണ്ണാ ഡിഎംകെയിൽ രണ്ടാം നിര നേതാക്കളും മുതിർന്ന നേതാക്കളും തമ്മിൽ തർക്കം രൂക്ഷമാണ്. മുഖ്യപ്രതിപക്ഷ പദവി പോലും നഷ്ടപ്പെട്ട സാഹചര്യത്തിൽ ടിവികെയെ പിന്തുണച്ച് പ്രസക്തി നിലനിർത്തണമെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാൽ, ഇത് പാർട്ടിയുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് എടപ്പാടി കെ. പളനിസാമി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഭയപ്പെടുന്നു. ഇതിനിടെ, അണ്ണാ ഡിഎംകെയുമായി സഖ്യത്തിനില്ലെന്ന് ടിവികെ ജനറൽ സെക്രട്ടറി അരുൺരാജ് വ്യക്തമാക്കിയിട്ടുണ്ട്.
Story Summary
Vijay’s TVK is fast-tracking government formation in Tamil Nadu with confirmed support from the Congress. National Congress President Mallikarjun Kharge has reached out to Left leaders to secure their 4 seats, ensuring Vijay reaches the magic figure of 118 while keeping the BJP at bay.

