ഭുവനേശ്വർ: ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ ഭർതൃവീടിന് മുന്നിൽ നീതിക്കായി പ്രതിഷേധിച്ച 23 വയസുകാരിയെ ഭർതൃസഹോദരൻ വെട്ടിക്കൊലപ്പെടുത്തി (Odisha Pregnant Woman Murder). ഖരിദ ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പൂജ സ്വൈൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. നാല് മാസം ഗർഭിണിയായ പൂജയെ മൂന്ന് വയസ്സുള്ള മകളുടെ മുന്നിൽ വെച്ചാണ് പ്രതി ആക്രമിച്ചത്.
മൂന്ന് വർഷം മുമ്പാണ് പൂജയും ചിന്തു ഗൗഡയും പ്രണയിച്ച് വിവാഹം കഴിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി ചിന്തു പൂജയെ ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. ഗുജറാത്തിലേക്ക് കൊണ്ടുപോകാം എന്ന് വിശ്വസിപ്പിച്ച് ബെർഹാംപൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച ശേഷം ചിന്തു പൂജയെയും മകളെയും അവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ഭർത്താവ് ഉപേക്ഷിച്ചതോടെ നീതി ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി പൂജ ഭർതൃവീടിന് മുന്നിൽ ധർണ്ണ ഇരിക്കുകയായിരുന്നു. പൂജ സമരം തുടങ്ങിയതോടെ ഭർതൃവീട്ടുകാർ വീട് പൂട്ടി സ്ഥലം വിട്ടു. ഈ സമയത്താണ് ചിന്തുവിന്റെ സഹോദരൻ ലിതു ഗൗഡ മാരകായുധങ്ങളുമായി എത്തി പൂജയെ ആക്രമിച്ചത്. വെട്ടേറ്റ പൂജ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സംഭവത്തിന് പിന്നാലെ ഹിഞ്ചിലി പോലീസ് സ്ഥലത്തെത്തി പ്രതി ലിതു ഗൗഡയെ കസ്റ്റഡിയിലെടുത്തു. പൂജയുടെ മൂന്ന് വയസ്സുള്ള മകളെ പോലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. മാധ്യമങ്ങളുടെയും പോലീസിന്റെയും സാന്നിധ്യത്തിൽ പൂജ സമരം നടത്തുന്നതിനിടെയാണ് ഇത്രയും ക്രൂരമായ കൊലപാതകം നടന്നതെന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഒളിവിലുള്ള ഭർത്താവ് ചിന്തുവിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.
Story Summary: A 23-year-old pregnant woman, Pooja Swain, was hacked to death by her brother-in-law while staging a dharna in front of her in-laws’ house in Ganjam, Odisha. She was demanding justice after being abandoned by her husband. The accused has been detained, and a probe is underway.

