തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന 140 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടപടികൾക്ക് ഔദ്യോഗിക തുടക്കം. കൃത്യം എട്ട് മണിക്ക് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി. ഓരോ 50 വോട്ടുകൾ വീതമുള്ള കെട്ടുകളാക്കിയാണ് ഇവ തരംതിരിക്കുന്നത്. 8.30-ഓടെ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ കൂടി എണ്ണിത്തുടങ്ങുന്നതോടെ സംസ്ഥാനത്തെ ആദ്യ ഫലസൂചനകൾ ഒൻപത് മണിയോടെ ലഭ്യമാകും.(Kerala Election Results 2026 vote counting begins live updates)
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, കൽപ്പറ്റ, മാനന്തവാടി തുടങ്ങി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ രാവിലെ ആറരയോടെ തന്നെ സ്ട്രോങ്ങ് റൂമുകൾ തുറന്ന് വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണൽ ഹാളുകളിലേക്ക് മാറ്റിയിരുന്നു. ഓരോ റൗണ്ടിലും 12 മുതൽ 14 വരെ ബൂത്തുകളാണ് എണ്ണുക. പരമാവധി 20 റൗണ്ടുകളിലായി പൂർത്തിയാകുന്ന വോട്ടെണ്ണലിനൊടുവിൽ വിവിപാറ്റ് സ്ലിപ്പുകൾ കൂടി എണ്ണുന്നതോടെ നടപടികൾ പൂർത്തിയാകും. വൈകിട്ട് 5 മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ വ്യക്തമാക്കി.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 20 കമ്പനി കേന്ദ്രസേന ഉൾപ്പെടെ 32,301 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. തികഞ്ഞ സുതാര്യത ഉറപ്പാക്കാൻ ക്യുആർ കോഡ് പതിച്ച തിരിച്ചറിയൽ കാർഡ് ഉള്ളവർക്ക് മാത്രമാണ് വോട്ടെണ്ണൽ ഹാളിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ക്രമസമാധാന പാലനത്തിനായി സംസ്ഥാനത്തുടനീളം ഇന്ന് മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തോടൊപ്പം തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഇന്ന് ജനവിധി അറിയാം. ദേശീയ തലത്തിൽ തന്നെ നിർണ്ണായകമായ ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾക്കായി രാജ്യം മുഴുവൻ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.
Story Summary
The counting of votes for the Kerala Assembly elections has officially begun at 8 AM, starting with postal ballots. High security is in place across 140 centers as the state awaits the first trends expected by 9 AM, with the final results likely by evening.

