തിരുവനന്തപുരം: കേരളം അത്യന്തം ആകാംക്ഷയോടെ കാത്തിരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികൾക്ക് ഔദ്യോഗിക തുടക്കം. സംസ്ഥാനത്തെ 140 വോട്ടെണ്ണൽ കേന്ദ്രങ്ങളിലെയും സ്ട്രോങ്ങ് റൂമുകൾ തുറന്നു തുടങ്ങി. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, കൽപ്പറ്റ, മാനന്തവാടി മണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂമുകൾ രാവിലെ ആറരയോടെ തന്നെ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ തുറന്നു.(Kerala Assembly Election results 2026 counting live updates)
രാവിലെ 8 മണക്ക് തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങും. ഇവ 50 എണ്ണം വീതമുള്ള കെട്ടുകളാക്കിയാണ് തിരിക്കുന്നത്. രാവിലെ 8.30ന് വോട്ടിങ് യന്ത്രങ്ങളിലെ (EVM) വോട്ടുകൾ എണ്ണാൻ ആരംഭിക്കും. രാവിലെ 9 മണിയോടെ ആദ്യ ഫലസൂചനകൾ ലഭ്യമായിത്തുടങ്ങും.
വൈകിട്ട് 5 മണിയോടെ മുഴുവൻ ഫലങ്ങളും ഔദ്യോഗികമായി പ്രഖ്യാപിക്കാനാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു. ഓരോ റൗണ്ടിലും 12 മുതൽ 14 വരെ ബൂത്തുകളാണ് എണ്ണുക. പരമാവധി 20 റൗണ്ടുകൾ വരെ നീളുന്ന വോട്ടെണ്ണലിന് ശേഷം, നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്ന അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് (VVPAT) സ്ലിപ്പുകൾ കൂടി എണ്ണുന്നതോടെ നടപടികൾ പൂർത്തിയാകും.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 20 കമ്പനി കേന്ദ്രസേന ഉൾപ്പെടെ 32,301 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചു. വോട്ടെണ്ണൽ ഹാളിൽ പ്രവേശിക്കുന്നവർക്ക് ക്യുആർ കോഡ് പതിച്ച തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കിയിട്ടുണ്ട്. ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് മദ്യനിരോധനം (ഡ്രൈ ഡേ) ഏർപ്പെടുത്തിയിരിക്കുകയാണ്. കേരളത്തിന് പുറമേ തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലും വോട്ടെണ്ണൽ ഇന്നാണ് നടക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലും കേരളത്തിലെ ഫലം വലിയ തോതിൽ ചർച്ച ചെയ്യപ്പെടുമെന്നുറപ്പാണ്.
Story Summary
Strong rooms have been opened across Kerala as the state prepares for the counting of votes for the 140 Assembly constituencies starting at 8 AM. With high security and strict protocols in place, the first trends are expected by 9 AM, while the final results are likely to be declared by 5 PM.

