തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കരുനീക്കങ്ങൾ സജീവമാകുന്നു. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് അധികാരത്തിൽ വരുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളാണ് കോൺഗ്രസിനുള്ളിലെ മൂന്ന് ചേരികളെയും സജീവമാക്കിയിരിക്കുന്നത്.(Exit polls predict UDF gets the power, CM dispute intensifies in Congress)
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാട് മുസ്ലീം ലീഗ് പരസ്യമാക്കിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. എക്സിറ്റ് പോളുകളിൽ സതീശന് ലഭിച്ച പിന്തുണ ജനവികാരമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. ജനവികാരം പരിഗണിച്ചായിരിക്കും യുഡിഎഫ് തീരുമാനമെടുക്കുക. കോൺഗ്രസ് ഹൈക്കമാൻഡും ജനവികാരം മാനിക്കുമെന്ന് കരുതുന്നു. ലീഗിന് അർഹതപ്പെട്ടത് ലഭിക്കുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
ഈ പരസ്യ പിന്തുണ സതീശൻ പക്ഷത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്. എന്നാൽ ലീഗ് നിലപാട് ഇത്ര വേഗം പരസ്യമാക്കിയതിൽ മറ്റു പക്ഷങ്ങൾക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. ഭരണം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തിനായി ഇവരും രംഗത്തുണ്ട്. കൂടുതൽ ഘടകകക്ഷികളെ ഒപ്പം നിർത്താൻ മൂന്ന് വിഭാഗങ്ങളും ശ്രമം തുടരുകയാണ്.
ഇതിനിടെ കെ.സി. വേണുഗോപാലിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരണം ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം നിർത്തിവെപ്പിച്ചത് ശ്രദ്ധേയമായി. ഭൂരിഭാഗം സർവേ ഏജൻസികളും യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. ആക്‌സിസ് മൈ ഇന്ത്യ: 78 – 90 സീറ്റുകൾ, പീപ്പിൾ പൾസ്: 75 – 85 സീറ്റുകൾ, സിഎൻഎൻ വോട്ട് വൈബ്: 70 – 80 സീറ്റുകൾ, ചാണക്യ സ്ട്രാറ്റജീസ്: 72 – 80 സീറ്റുകൾ എന്നിങ്ങനെയാണ്. മെയ് 4 തിങ്കളാഴ്ച വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ കേരളം ആര് ഭരിക്കുമെന്നും യുഡിഎഫ് ആണ് വരുന്നതെങ്കിൽ ആര് മുഖ്യമന്ത്രിയാകുമെന്നും ഉള്ള കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. ഹൈക്കമാൻഡിന്റെ ഇടപെടലായിരിക്കും ഈ തർക്കത്തിൽ നിർണ്ണായകമാവുക.

