വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും സൈബർ ഇടങ്ങളിൽ പോരാട്ടം കടുക്കുന്നു. മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരിക്കുന്ന യുഎസ് മറീൻ കോർപ്‌സ് അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇറാൻ അനുകൂല ഹാക്കർ ഗ്രൂപ്പുകൾ ഭീഷണി സന്ദേശങ്ങൾ അയച്ചതായി റിപ്പോർട്ട്. യുഎസ് നേവൽ ക്രിമിനൽ ഇൻവെസ്റ്റിഗേറ്റീവ് സർവീസ് ആണ് ഈ വിവരം പുറത്തുവിട്ടത്.(Home Addresses Of Over 2,000 US Marines Leaked By Iran-Linked Group)
‘ഹന്താല’ എന്നറിയപ്പെടുന്ന ഹാക്കർ ഗ്രൂപ്പാണ് ഈ സൈബർ ആക്രമണത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. “നിങ്ങളുടെ ഐഡന്റിറ്റി ഞങ്ങളുടെ മിസൈൽ യൂണിറ്റുകൾക്ക് കൃത്യമായി അറിയാം, ഓരോ ചലനവും നിരീക്ഷണത്തിലാണ്” എന്നതടക്കമുള്ള സന്ദേശങ്ങളാണ് സൈനികർക്ക് ലഭിച്ചത്. ഏകദേശം 2,379 യുഎസ് സൈനികരുടെ വ്യക്തിഗത വിവരങ്ങൾ തങ്ങൾ ചോർത്തിയതായും ഹാക്കർമാർ അവകാശപ്പെടുന്നു.
ഇതൊരു നേരിട്ടുള്ള ശാരീരിക ഭീഷണിയേക്കാൾ ഉപരിയായി, സൈനികരുടെ ആത്മവീര്യം തകർക്കാൻ ലക്ഷ്യമിട്ടുള്ള മനഃശാസ്ത്രപരമായ യുദ്ധമുറയാണെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. സന്ദേശങ്ങൾ പരിഭ്രാന്തി സൃഷ്ടിക്കാൻ മാത്രമുള്ളതാണെന്നും നിലവിൽ സൈനികർക്ക് നേരിട്ടുള്ള അപകടമില്ലെന്നും എൻസിഐഎസ് വ്യക്തമാക്കി. ലഭിച്ച ഭീഷണി സന്ദേശങ്ങളെ പരിഹാസരൂപേണയാണ് പല സൈനികരും നേരിടുന്നത്.
കഴിഞ്ഞ മാർച്ചിൽ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന്റെ സ്വകാര്യ ഇമെയിൽ ഹാക്ക് ചെയ്തതിനും പിന്നിൽ ഇതേ ഗ്രൂപ്പായിരുന്നുവെന്ന് സംശയിക്കുന്നു. സൈനികരും കുടുംബാംഗങ്ങളും ഓൺലൈൻ സുരക്ഷ കർശനമാക്കണമെന്നും അപരിചിതമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും നേവി സെക്രട്ടറി പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

