ആലപ്പുഴ: എക്സിറ്റ് പോൾ ഫലങ്ങൾ എപ്പോഴും ശരിയാകണമെന്നില്ലെന്നും ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നാണ് തന്റെ കണക്കുകൂട്ടലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇത് തന്റെ ആഗ്രഹം ആകാമെന്നും അദ്ദേഹം വ്യക്തമാക്കി.(Exit poll results are not always correct, says Vellapally Natesan )
കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് ലീഗല്ല, കോൺഗ്രസാണ്. യുഡിഎഫ് വന്നാൽ ലീഗ് ഭരിക്കുമെന്നതിന്റെ തെളിവാണിത്. ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി ലീഗ് സമ്മർദ്ദം ചെലുത്തും. യുഡിഎഫ് വന്നാൽ മതാധിപത്യം ജയിക്കുമെന്നും മാറാട് ആവർത്തിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി കോൺഗ്രസ് നേതാക്കൾ ഹോമവും തുലാഭാരവും നടത്തുകയാണ്. കെ.സി. വേണുഗോപാലും സതീശനും ചെന്നിത്തലയും അധികാരത്തിന് വേണ്ടി പരവശരായി നടക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. എൽഡിഎഫ് ഭരണത്തിലിരുന്ന് ഉറങ്ങിപ്പോയെന്നും താഴെത്തട്ടിൽ പ്രവർത്തനം സജീവമായിരുന്നില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ആലപ്പുഴയിലടക്കം സ്ഥാനാർത്ഥി നിർണ്ണയം പാളി. ന്യൂനപക്ഷ വോട്ടുകൾ വിചാരിച്ച പോലെ കിട്ടിയിട്ടില്ല. മുഖ്യമന്ത്രി ശുദ്ധനാണെങ്കിലും അദ്ദേഹത്തിന്റെ ഓഫീസ് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ബിജെപി നല്ല പ്രകടനം കാഴ്ചവെച്ചു. ബിജെപിയുടെ വോട്ട് വിഹിതം വർധിക്കുന്നത് രണ്ട് മുന്നണികൾക്കും തിരിച്ചടിയാകുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. മലപ്പുറം ലീഗിന്റെ രാജ്യമല്ലെന്നും ലീഗിനെ വിമർശിച്ചാൽ അത് മുസ്ലിം സമുദായത്തെ വിമർശിക്കുന്നതായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് തന്നെ പൊക്കിക്കൊണ്ടു നടന്നവർ കൂടെ നിൽക്കാത്തപ്പോൾ കോലം കത്തിക്കുകയാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു. യുഡിഎഫ് അധികാരത്തിൽ വരരുത് എന്നതാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

