വാഷിങ്ടൺ: ജന്മാവകാശ പൗരത്വം (Trump Birthright Citizenship) നിർത്തലാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ ഉത്തരവ് യുഎസ് സുപ്രീം കോടതി റദ്ദാക്കി. അമേരിക്കൻ മണ്ണിൽ ജനിക്കുന്ന വിദേശികളുടെ കുട്ടികൾക്ക് സ്വമേധയാ ലഭിക്കുന്ന പൗരത്വ അവകാശം നിഷേധിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനാണ് ഇതോടെ സുപ്രീം കോടതി പൂർണ്ണമായി തടയിട്ടത്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.
സുപ്രീം കോടതി ബെഞ്ചിലെ ഒമ്പത് ജഡ്ജിമാരിൽ ആറ് പേർ ട്രംപിന്റെ ഉത്തരവിനെ ശക്തമായി എതിർത്തപ്പോൾ മൂന്ന് പേർ മാത്രമാണ് അനുകൂലിച്ചത്. യുഎസിൽ താത്കാലിക വിസയിൽ താമസിക്കുന്നവരോ, കൃത്യമായ രേഖകളില്ലാതെ കഴിയുന്നവരോ ആയ മാതാപിതാക്കൾക്ക് ജനിക്കുന്ന കുട്ടികൾക്ക് അമേരിക്കൻ പൗരത്വം നൽകേണ്ടതില്ലെന്നായിരുന്നു രണ്ടാം തവണ അധികാരമേറ്റയുടൻ ട്രംപ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ പറഞ്ഞിരുന്നത്. മാതാപിതാക്കളിൽ ഒരാളെങ്കിലും അമേരിക്കൻ പൗരത്വമുള്ളയാളോ സ്ഥിരതാമസാനുമതിയുള്ളയാളോ (Green Card) ആയിരിക്കണമെന്നും ട്രംപ് വാശിപിടിച്ചിരുന്നു.
എന്നാൽ, ട്രംപിന്റെ ഈ നിർദ്ദേശം 1868-ലെ യുഎസ് ഭരണഘടനയുടെ പതിനാലാം ഭേദഗതിക്ക് (14th Amendment) പൂർണ്ണമായും വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ജോൺ റോബേർട്സ് പുറപ്പെടുവിച്ച ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി. അമേരിക്കൻ മണ്ണിൽ ജനിക്കുന്ന ഏതൊരു വ്യക്തിക്കും പൗരത്വത്തിന് അവകാശമുണ്ടെന്ന് ഭരണഘടന കൃത്യമായി ഉറപ്പുനൽകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ആമി കോണി ബാരറ്റും ലിബറൽ ജഡ്ജിമാരും ചീഫ് ജസ്റ്റിസിന്റെ നിലപാടിനൊപ്പം നിന്നതോടെയാണ് ട്രംപിന്റെ ഉത്തരവ് റദ്ദാക്കപ്പെട്ടത്.
നേരത്തെ യുഎസിലെ ഫെഡറൽ കോടതിയും ട്രംപിന്റെ ഈ പൗരത്വ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് സ്റ്റേ ചെയ്തിരുന്നു. ഈ നിരീക്ഷണം ഇപ്പോൾ സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു. അടുത്തിടെ ട്രംപ് ഏർപ്പെടുത്തിയ ആഗോള താരിഫുകളും സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അതിന് പിന്നാലെ ഭരണകൂടത്തിന് ലഭിക്കുന്ന രണ്ടാമത്തെ കനത്ത പ്രഹരമാണിത്. പൗരത്വ വിധി വന്നതിന് പിന്നാലെ സുപ്രീം കോടതിക്കെതിരെ ട്രംപ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Story Summary:
The US Supreme Court rejected President Donald Trump’s executive order aimed at ending birthright citizenship. In a 6-3 landmark ruling, the court stated that the order violates the 14th Amendment of the US Constitution, ensuring that children born on American soil continue to receive automatic citizenship.

