കൊച്ചി: ബെംഗളൂരു ശിവാജി നഗറിൽ കനത്ത മഴയെത്തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ കർണാടക സർക്കാർ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും. രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴു പേരാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.(Bengaluru wall collapse accident, High-level investigation to begin today)
ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് ശിവാജി നഗറിലെ ബൗറിംഗ് ആശുപത്രിയുടെ എട്ടടി ഉയരമുള്ള ചുറ്റുമതിൽ തകർന്ന് വീണത്. മഴയിൽ നിന്ന് രക്ഷ തേടി താൽക്കാലിക ഷെഡുകൾക്ക് താഴെ നിന്ന വഴിയോര കച്ചവടക്കാരും യാത്രക്കാരുമാണ് അപകടത്തിൽപ്പെട്ടത്. എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ച മലയാളികൾ. വിനോദയാത്രയ്‌ക്കെത്തിയ 52 അംഗ കുടുംബശ്രീ സംഘത്തിലെ അംഗങ്ങളായിരുന്നു ഇവർ.
മരിച്ച മലയാളികളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്നലെ രാത്രിയോടെ തന്നെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു. തുടർന്ന് ഇവ സ്വദേശമായ രാമമംഗലത്തേക്ക് കൊണ്ടുപോയി. മരിച്ച മറ്റ് അഞ്ച് പേരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. ഇവരുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് പുലർച്ചെയാണ് പൂർത്തിയായത്. അപകടത്തിൽ പരിക്കേറ്റ മലയാളികളായ പ്രീത, സിജി, മായ എന്നിവർ ഉൾപ്പെടെയുള്ളവർ ചികിത്സയിലാണ്. ഇതിൽ ഒരു മലയാളി അടക്കം രണ്ട് പേരുടെ നില ഗുരുതരമാണെങ്കിലും മറ്റുള്ളവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കി. അതിശക്തമായ മഴയിൽ മതിൽ ബലക്ഷയം നേരിട്ട് തകർന്നു വീഴുകയായിരുന്നു. മതിലിന് താഴെ ടാർപോളിൻ ഷീറ്റ് കെട്ടി നിന്നിരുന്നവർക്ക് മേലേക്കാണ് മതിൽ ഇടിഞ്ഞുവീണത്.

