കൊച്ചി: കൊച്ചിയിലും കോഴിക്കോട്ടും പ്രവർത്തിക്കുന്ന യുഎസ് ആസ്ഥാനമായുള്ള പ്രമുഖ കമ്പനിയായ ‘കോറോ ഹെൽത്ത്’ (CorroHealth mass layoffs frozen Kochi Kozhikode) നടത്തിയ വിവാദ കൂട്ടപ്പിരിച്ചുവിടൽ സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് മരവിപ്പിച്ചു. എണ്ണൂറിലധികം ജീവനക്കാരെ തെരുവിലിറക്കി കമ്പനി ലോക്ക് ഔട്ട് പ്രഖ്യാപിച്ച സംഭവത്തിൽ തൊഴിൽ മന്ത്രിയും ഉമാ തോമസ് എംഎൽഎയും ഉടനടി ഇടപെടുകയായിരുന്നു. ഈ മാസം ആറിന് തിരുവനന്തപുരത്ത് വെച്ച് തൊഴിൽ വകുപ്പ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടക്കുന്ന നിർണ്ണായക ചർച്ചയ്ക്ക് ശേഷമേ ഇനി തുടർ തീരുമാനമുണ്ടാകൂ. കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി ഔദ്യോഗിക ചർച്ച നടത്തി പ്രശ്നപരിഹാരം ഉണ്ടാകുന്നത് വരെ നിലവിലെ തൽസ്ഥിതി (Status Quo) തുടരാനാണ് തീരുമാനം.
ഇന്ന് രാവിലെ യാതൊരുവിധ മുൻകൂർ മുന്നറിയിപ്പും നൽകാതെയാണ് കമ്പനി തങ്ങളുടെ തൊള്ളായിരത്തോളം വരുന്ന ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. ഇതിന് പിന്നാലെ കേരളത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകൾ മാനേജ്‌മെന്റ് പെട്ടെന്ന് അടച്ചുപൂട്ടുകയും ചെയ്തു. പതിവുപോലെ രാവിലെ ജോലിക്ക് എത്തിയപ്പോഴാണ് തങ്ങളെ ജോലിയിൽ നിന്ന് നീക്കിയതായും ഓഫീസുകൾ പൂട്ടിയതായും ജീവനക്കാർ ഞെട്ടലോടെ അറിഞ്ഞത്. തങ്ങളുടെ കരിയർ തന്നെ പ്രതിസന്ധിയിലാക്കിയ ഈ നീക്കത്തെക്കുറിച്ച് യാതൊരു സൂചനയും മാനേജ്‌മെന്റ് മുൻപ് നൽകിയിരുന്നില്ലെന്ന് ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു.
ഓഫീസുകൾ പൂട്ടിയ ശേഷം അടുത്ത മൂന്ന് മാസത്തിനുള്ളിൽ ജീവനക്കാർക്ക് അർഹമായ കോമ്പൻസേഷൻ (Severance Pay) നൽകാമെന്നായിരുന്നു കമ്പനി അധികൃതർ നൽകിയ ഏക വിശദീകരണം. എന്നാൽ ഇത് ഐടി-മെഡിക്കൽ കോഡിങ് മേഖലയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. വിവരമറിഞ്ഞ് തൊഴിൽ മന്ത്രിയും ഉമാ തോമസ് എംഎൽഎയും വിഷയത്തിൽ നേരിട്ട് ഇടപെടുകയും കമ്പനി പ്രതിപ്രതിനിധികളുമായി അടിയന്തിരമായി സംസാരിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടൽ നടപടികൾ താല്കാലികമായി നിർത്തിവെയ്ക്കാൻ കമ്പനി തയ്യാറായത്. വരും തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ഉന്നതതല ചർച്ചയിൽ ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്ന അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.
Story Summary: The mass layoff of nearly 900 employees by US-based firm CorroHealth at its Kochi and Kozhikode branches has been frozen following the intervention of the Kerala Government. Labor Minister and Uma Thomas MLA intervened after employees found the offices abruptly shut down today with no prior notice. A high-level meeting chaired by the Labor Secretary will take place in Thiruvananthapuram on July 6 to make a final decision, and the status quo will be maintained until then. The company had initially offered compensation within three months.

