കൊച്ചി: തന്നെയും കുടുംബത്തെയും വേട്ടയാടാൻ ശ്രമിക്കുന്ന ‘വിഷ ജീവികൾ’ക്കെതിരെ ശക്തമായ നിലപാടുമായി അഖിൽ മാരാർ (Akhil Marar Facebook Post). തന്റെ രാഷ്ട്രീയ നിലപാടുകൾ കാരണം വ്യക്തിപരമായ കാര്യങ്ങളെപ്പോലും വളച്ചൊടിച്ച് കുടുംബം തകർക്കാൻ ചിലർ ശ്രമിക്കുന്നുവെന്നാണ് അഖിലിന്റെ ആരോപണം. തൃക്കാക്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കൂടിയാണ് അദ്ദേഹം.
എല്ലാ വർഷവും ഏപ്രിൽ-മെയ് മാസങ്ങളിൽ തനിക്കെതിരെ ചിലർ രംഗത്തിറങ്ങാറുണ്ടെന്ന് അഖിൽ പരിഹസിക്കുന്നു. 2023-ൽ ബിഗ് ബോസിനുള്ളിൽ നടന്ന കാര്യങ്ങളും 2024-ൽ ഏഷ്യാനെറ്റിനെതിരെ നടത്തിയ പ്രതിഷേധങ്ങളും ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഒരു കുടുംബം നന്നായി പോകുന്നത് ഇവർക്ക് സഹിക്കില്ല. തന്റെ ഭാര്യ തന്നോടൊപ്പം സന്തോഷമായി കഴിയുന്നത് തകർക്കാൻ ഏതെങ്കിലും തരത്തിൽ സാധിക്കുമോ എന്നാണ് ഇക്കൂട്ടർ നോക്കുന്നതെന്നും അദ്ദേഹം കുറിച്ചു.
ബി.ജെ.പിക്ക് പിന്തുണ കൊടുക്കുന്നു എന്ന ഒറ്റ കാരണം കൊണ്ടാണ് ഇപ്പോൾ തനിക്കെതിരെ ഇത്രയധികം ആക്രമണം ഉണ്ടാകുന്നതെന്ന് അഖിൽ പറയുന്നു. പ്രസവത്തെക്കുറിച്ച് രണ്ട് മാസം മുൻപ് താൻ നടത്തിയ ഒരു അഭിമുഖത്തിലെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്താണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. കുടുംബങ്ങൾ ഇല്ലാതാക്കി കുട്ടികളെ ലഹരി മാഫിയകൾക്കും മറ്റും ഇട്ടുകൊടുക്കാൻ നടക്കുന്ന കപട പുരോഗമനവാദികളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു.
നേരത്തെ ഒരു അഭിമുഖത്തിൽ പ്രസവവേദനയെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും അഖിൽ മാരാർ നടത്തിയ ചില പരാമർശങ്ങൾ വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും തന്റെ വളർച്ചയിൽ അസൂയയുള്ളവരാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും വ്യക്തമാക്കി അഖിൽ എത്തിയത്. തനിക്കെതിരെ ഓരോ വർഷവും ഉണ്ടാകുന്ന വിവാദങ്ങൾ തന്നെ കൂടുതൽ കരുത്തനാക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary: Director and Bigg Boss winner Akhil Marar, currently the NDA candidate in Thrikkakara, has hit back at critics following a controversy over his remarks on childbirth. In a Facebook post, Marar alleged that “toxic elements” are trying to destroy his family and create a rift between him and his wife because they cannot tolerate their happy life. He claimed these attacks are politically motivated due to his support for the BJP and that his words from an old interview were taken out of context.

