തിരുവനന്തപുരം: പിഎം ആവാസ് യോജനയുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രി കെ.എം. ഷാജിക്കെതിരെ രൂക്ഷമായ പരിഹാസവുമായി എ.എ. റഹീം എംപി രംഗത്ത്. ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ലെന്നും, അദ്ദേഹത്തിന്റെ തങ്ങൾ മോദിയാണെന്നും റഹീം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മനസ്സിന്റെ ചുവരിൽ പണ്ടേ മോദിയെ ഒട്ടിച്ച ആളാണ് ഷാജിയെന്നും, ഈ മനസ്സ് ആരും കാണാതെ പോകരുതെന്നും അദ്ദേഹം പരിഹസിച്ചു. മോദിയുടെ ‘പദ്ധതി‘ ചാപ്പയടിക്കാൻ മലയാളിയുടെ ആത്മാഭിമാനത്തിന്റെ ചുവര് കിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(A.A. Rahim slams K.M. Shaji over PMAY housing project branding row)
ഗുജറാത്ത് കലാപത്തെക്കുറിച്ച് ഷാജി നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് റഹീം വിമർശനം കടുപ്പിച്ചത്. ഭരണഘടന നൽകുന്ന ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തെ മുറിപ്പെടുത്തുന്നതാണ് മോദി സർക്കാർ വീടുകളിൽ അടിച്ചേൽപ്പിക്കുന്ന ബ്രാൻഡിംഗ് നിബന്ധനയെന്ന് റഹീം പറഞ്ഞു. സൗജന്യം ലഭിച്ച വീട്ടിലാണ് താമസിക്കുന്നതെന്ന ബോധം ജനങ്ങളിൽ ഉണ്ടാക്കുന്നത് ആത്മാഭിമാനത്തെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീടില്ലാത്തവർക്ക് വീട് നൽകുന്നത് സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണെന്നും അതിൽ രാഷ്ട്രീയ ബ്രാൻഡിംഗ് പാടില്ലെന്നും റഹീം വ്യക്തമാക്കി. ലൈഫ് മിഷൻ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് വീടുകൾ നൽകിയിട്ടും ഒരു ലോഗോ പോലും എൽഡിഎഫ് സർക്കാർ നിർബന്ധമാക്കിയിട്ടില്ലെന്നും, കേന്ദ്രത്തിന്റെ പണം നഷ്ടപ്പെട്ടാലും മലയാളിയുടെ ആത്മാഭിമാനത്തിന് കാവൽ നിൽക്കുകയാണ് ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു.
Story Summary
MP A.A. Rahim has launched a sharp critique of Minister K.M. Shaji over the PMAY housing project controversy, labeling him a staunch supporter of PM Modi. Rahim argued that branding requirements on government-funded homes violate the dignity of beneficiaries and contradict constitutional values. He contrasted this with the LDF government’s project, asserting that they prioritized the self-respect of the people over political branding, even at the cost of central funding.

