കാസർഗോഡ്: വേനൽ കടുത്തതോടെ മാളങ്ങളിൽ നിന്ന് പാമ്പുകൾ പുറത്തിറങ്ങുന്നത് ജനജീവിതത്തിന് ഭീഷണിയാകുന്നു. കാസർകോട് എളേരിത്തട്ടിൽ കളിച്ചുകൊണ്ടിരുന്ന നാലര വയസ്സുകാരിയെ മൂർഖൻ പാമ്പ് കടിച്ചു. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.(Four-and-a-half-year-old girl bitten by cobra in Kasaragod, Condition critical)
കുറ്റ്യാടി മുണ്ടക്കുറ്റിയിൽ രമേശിന്റെ വീട്ടിൽ നിന്ന് അഞ്ച് ഉഗ്രവിഷമുള്ള ശംഖുവരയൻ പാമ്പുകളെയാണ് പിടികൂടിയത്. കുട്ടി ഉറങ്ങിക്കിടന്ന ബെഡിന് സമീപമാണ് ആദ്യം പാമ്പിനെ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ശുചിമുറിയിലും അടുക്കളയിലുമായി കൂടുതൽ പാമ്പുകളെ കണ്ടെത്തുകയായിരുന്നു.
പേരാമ്പ്രയിൽ അഞ്ജലിക്കും പുനൂരിൽ അൻസാറിനും കിടപ്പുമുറിയിൽ വെച്ച് ശങ്കുവരയന്റെ കടിയേറ്റു. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇരിങ്ങാലക്കുട കാറളത്ത് പുല്ല് പറിക്കുന്നതിനിടെ പ്രസീതയ്ക്കും, കിണർ ജോലിക്കിടെ സനീഷിനും പാമ്പ് കടിയേറ്റു. എടപ്പാൾ സ്വദേശിനി ഷഹല തസ്നിയെ (21) പാമ്പ് കടിച്ചു. അബോധാവസ്ഥയിലായ ഷഹല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചിറയൻകീഴ് സ്വദേശി ഭുവനചന്ദ്രനും പാമ്പ് കടിയേറ്റു.
പത്തനംതിട്ട കോന്നിയിൽ ഒരു വീട്ടിൽ തുടർച്ചയായ മൂന്നാം ദിവസവും പാമ്പിനെ കണ്ടെത്തി. കണ്ണൂർ താഴെ ചൊവ്വയിൽ പഴക്കടയിൽ നിന്നും കോഴിക്കോട് കാരശ്ശേരിയിൽ വീട്ടുമുറ്റത്ത് നിന്നും മൂർഖൻ പാമ്പുകളെ പിടികൂടി. ചൂട് വർദ്ധിക്കുമ്പോൾ തണുപ്പ് തേടി പാമ്പുകൾ വീടിനുള്ളിലേക്ക് കയറാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധരും വനംവകുപ്പും നിർദ്ദേശിക്കുന്നു.

