മലപ്പുറം: എടക്കര പാലേമാട് പെട്രോൾ പമ്പിൽ പണം ചോദിച്ച ജീവനക്കാരിക്ക് നേരെ യുവാവിന്റെ അതിക്രമം (Edakkara Petrol Pump Attack). പാലേമാട് സ്വദേശി റോസമ്മയ്ക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ വഴിക്കടവ് സ്വദേശി ജാബിറിനെതിരെ (Jabir) പോലീസ് കേസെടുത്തു. പരിക്കേറ്റ റോസമ്മയെ നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്കിൽ പെട്രോൾ നിറയ്ക്കാനായെത്തിയ ജാബിർ, ഇന്ധനം അടിച്ച ശേഷം പണം നൽകാതെ പോകാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്ത റോസമ്മയോട് ഇയാൾ തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് പ്രകോപിതനായ യുവാവ് ഹെൽമറ്റ് ഉപയോഗിച്ച് റോസമ്മയുടെ മുഖത്ത് ക്രൂരമായി അടിക്കുകയായിരുന്നു. കൈകൊണ്ടും ഇയാൾ ഇവരെ ഉപദ്രവിച്ചു.
മർദ്ദനം കണ്ട് ഓടിയെത്തിയ മറ്റ് പമ്പ് ജീവനക്കാരാണ് ജാബിറിനെ തടഞ്ഞുവെച്ചത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പമ്പിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനും മർദ്ദനത്തിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് എടക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Story Summary: A woman employee at a petrol pump in Palemad, Edakkara, was brutally assaulted by a youth named Jabir from Vazhikkad for asking for payment after refueling. The victim, Rosamma, was admitted to a hospital with facial injuries, and the police have registered a case against the accused.

