മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞ ആറ് അധ്യാപകർ ഉൾപ്പെടെയുള്ള ഒൻപത് പേർക്കും കണ്ണീരോടെ വിടചൊല്ലി ജന്മനാട്. പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന പൊതുദർശനത്തിൽ ആയിരക്കണക്കിന് ആളുകളാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്. ഉച്ചയോടെ വിവിധയിടങ്ങളിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.(Farewell to loved ones, Funeral ceremonies of all 9 people who died in the Valparai disaster have been completed )
രാവിലെ മുതൽ തന്നെ പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനം ജനനിബിഡമായിരുന്നു. പൊള്ളാച്ചിയിൽ നിന്ന് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഒൻപത് മണിയോടെ ഭൗതികശരീരങ്ങൾ പാങ്ങിലെത്തിച്ചു. യൂണിഫോമിൽ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ അവസാനമായി കാണാനെത്തിയ എൽ.പി. സ്കൂളിലെ കുരുന്നുകൾ കണ്ടുനിന്നവർക്ക് നൊമ്പരക്കാഴ്ചയായി.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി എം.എൽ.എ തുടങ്ങിയ പ്രമുഖർ സ്കൂളിലെത്തി അന്തിമോപചാരമർപ്പിച്ചു. ഒന്നര മണിക്കൂർ നീണ്ട പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ വിവിധ ഇടങ്ങളിലെത്തിച്ച് സംസ്കാരം പൂർത്തിയാക്കി. മാട്ടാത്ത് ജുമാമസ്ജിദിലാണ് അബ്ദുൽ മജീദ് മാസ്റ്റർ, ഭാര്യ റുഖിയ എന്നിവരുടെ അന്ത്യവിശ്രമം. പാങ്ങ് വലിയ ജുമാഅത്ത് പള്ളിയിൽ അധ്യാപകരായ റംല, ഷക്കീല, പാചകത്തൊഴിലാളി സാജിത എന്നിവരെയും, ഈസ്റ്റ് പാങ്ങ് ജുമാമസ്ജിദിൽ അധ്യാപിക സുഹറ, മകൻ ഹിഷാം എന്നിവരെയും ഖബറടക്കി.
ഷൊർണ്ണൂർ ശാന്തിതീരത്താണ് പ്രധാനാധ്യാപിക പി. അജിതയുടെ സംസ്ക്കാരച്ചടങ്ങുകൾ നടന്നത്. കൊളത്തൂരിൽ വീട്ടുവളയ്പ്പിലാണ് അധ്യാപിക ആശയുടെ സംസ്‍കാരം നടന്നത്. കേരളത്തെ നടുക്കിയ ഈ വലിയ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

