മലപ്പുറം: വാൽപ്പാറ ദുരന്തത്തിൽ പൊലിഞ്ഞ ഒൻപത് ജീവനുകൾക്കും പറയാൻ ഓരോ നൊമ്പരക്കഥകളുണ്ട്. എന്നാൽ, പാങ്ങ് ജി.എൽ.പി സ്കൂളിലെ അധ്യാപകൻ അബ്ദുൽ മജീദും ഭാര്യ റുഖിയയും ഒന്നിച്ച് മടങ്ങിയത് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തുകയാണ്. കാഴ്ചപരിമിതിയുള്ള ഭർത്താവിന് തണലായി കൂടെപ്പോയതായിരുന്നു റുഖിയ, പക്ഷേ ആ യാത്ര അവസാനിച്ചത് മരണത്തിന്റെ അഗാധതയിലേക്കായിരുന്നു.(Valparai tragedy, visually impaired teacher and his wife did not give up even in death)
കാഴ്ചപരിമിതിയെന്ന ശാരീരിക ബുദ്ധിമുട്ടിനെ തന്റെ ഇച്ഛാശക്തി കൊണ്ട് തോൽപ്പിച്ച വ്യക്തിയായിരുന്നു അബ്ദുൽ മജീദ്. തന്റെ അകക്കണ്ണിലെ വെളിച്ചം കൊണ്ടാണ് അദ്ദേഹം വിദ്യാർത്ഥികൾക്ക് അക്ഷരമുറ്റത്ത് അറിവ് പകർന്നു നൽകിയിരുന്നത്. മീനാർകുഴി ജി.എൽ.പി സ്കൂളിൽ ഔദ്യോഗിക ജീവിതം തുടങ്ങിയ അദ്ദേഹം വിവിധ വിദ്യാലയങ്ങളിലെ സേവനത്തിന് ശേഷമാണ് പാങ്ങ് ജി.എൽ.പി സ്കൂളിലെത്തിയത്.
സഹപ്രവർത്തകരുമായുള്ള ഊഷ്മളമായ സൗഹൃദമാണ് ഇത്രയും ദൂരെയുള്ള വിനോദയാത്രയ്ക്ക് അദ്ദേഹത്തിന് ആത്മവിശ്വാസം നൽകിയത്. മജീദ് മാഷിന് എല്ലായ്പ്പോഴും കരുത്തായി കൂടെയുണ്ടായിരുന്നത് ഭാര്യ റുഖിയ ആയിരുന്നു. വിനോദയാത്രയിൽ മജീദിന് തുണയാകാനാണ് റുഖിയയും സംഘത്തിനൊപ്പം ചേർന്നത്.

